‘ഹയ്യക്കും’ യുഎഇയില്‍ കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ്

അബുദാബി: ലോകം കണ്ട മാഹാമാരി കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളികളായി നിന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി യുഎഇ. ഈ അക്കാദമിക വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെയാണ് പുര്‍ണ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്. ‘ഹയ്യക്കും’ എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍ക്കാര്‍ പദ്ധതിയിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിനോടകം തന്നെ 1850ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് ഇത്. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും എജ്യുക്കേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മേല്‍നോട്ടം വഹിക്കും. വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്‌ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക.

ഇതിനു പുറമെ, രാജ്യത്തെ സര്‍ക്കാര്‍ വിദ്യാഭ്യാലയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് പഠനത്തിന് അവസരമൊരുക്കും. ഹൈസ്‌കുള്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെ ഇവര്‍ ട്യൂഷന്‍ ഫീസ് നല്‍കേണ്ടതില്ല. വാഹന ചിലവും ലാപ്‌ടോപ്പും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Exit mobile version