ക്ലാസുകള്‍ ഓണ്‍ലൈനായാലും ഫീസിന് ഇളവില്ലെന്ന് അബുദാബി; ബസ് ഫീസ് ഉള്‍പ്പടെ മുഴുവന്‍ ഫീസും ഈടാക്കും

അബുദാബി: അബുദാബിയിലെ സ്‌കൂളുകള്‍ വരുന്ന അധ്യായന വര്‍ഷം വിദ്യാര്‍ത്ഥകളില്‍ നിന്ന് മുഴുവന്‍ ഫീസും ഈടാക്കും. പഠനം ഓണ്‍ലൈന്‍ ആയാലും ഫീസില്‍ ഇളവ് അനുവദിക്കില്ലെന്ന് അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച അറിയിച്ചു. ഇതുള്‍പ്പെടെ സ്‌കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കുകയും ചെയ്തു.

മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ ദിവസങ്ങള്‍ക്കകം തുറക്കാനിരിക്കെ രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരും പാലിക്കേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടികളെ സ്‌കൂളുകളിലേക്ക് നേരിട്ട് അയക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുകയോ ചെയ്യുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂളുകളിലും പഠനം വിവിധ തരത്തിലായിരിക്കും. മുഴുവന്‍ സമയ ക്ലാസുകളോ പകുതി സമയമോ ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചകളിലോ ആയൊക്കെ നേരിട്ടുള്ള ക്ലാസുകള്‍ ക്രമീകരിക്കാം. പഠനം ഏത് തരത്തിലായിരുന്നാലും ട്യൂഷന്‍ ഫീസ് മുഴുവനായി അടയ്ക്കണമെന്നും വ്യക്തമാക്കുന്നു.

കുട്ടികള്‍ സ്‌കൂളിലെത്തുന്ന ദിവസങ്ങള്‍ കുറവായിരിക്കുമെങ്കിലും ബസ് ഫീസിലും ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ എടുത്ത് പറയുന്നുണ്ട്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ബസുകളുടെ ശേഷിയുടെ പകുതി മാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ വേണ്ടിവരുമെന്നതിനാലാണ്.

Exit mobile version