പ്രാത്ഥനക്ക് ഫലം കണ്ടു; സൗദിയില്‍ മഴ, ഒപ്പം ആലിപ്പഴ വര്‍ഷവും

റിയാദ്: പ്രാത്ഥനക്കൊടുവില്‍ സൗദി അറേബ്യയില്‍ മഴയെത്തി. സൗദിയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളിലാണ് കഴിഞ്ഞ ദിവസം ഇടിമിന്നലോട് കൂടിയ മഴ പെയ്തത്. ശക്തമായ മഴയ്‌ക്കൊപ്പം ആലിപ്പഴവും വീണു. റിയാദ് നഗരത്തിലുള്‍പ്പെടെ ഞായറാഴ്ച പകലും മഴയുണ്ടായിരുന്നു.

ശക്തമായ മഴയ്ക്ക് പിന്നാലെ കാലാവസ്ഥയിലും നല്ല മാറ്റം വന്നു. ഉച്ചനേരത്ത് നഗരത്തെ കോടമഞ്ഞ് പൊതിയുകയും ചെയ്തു. ഇതോടെ താപനില നന്നായി താഴ്ന്നു. വെള്ളി, ശനി ദിവസങ്ങളില്‍ തണുപ്പ് പൂര്‍മായി മാറുകയും ഉഷ്ണനില ഉയരുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പെയ്ത മഴക്ക് ശേഷം കാലാവസ്ഥ വീണ്ടും തണുപ്പിന് വഴിമാറി.

ഞായറാഴ്ച മാത്രമല്ല ഈ ആഴ്ചയിലെ മറ്റ് ദിവസങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ ഇതേ നിലയില്‍ തുടരുമെന്ന് അറബ് ഫെഡറേഷന്‍ ഫോര്‍ സ്‌പേസ് സയന്‍സ് ആന്‍ഡ് സൗദി ആസ്‌ട്രോണമി അംഗമം ഡോ. ഖാലിദ് അല്‍സഖ പറഞ്ഞു. റിയാദ് നഗരത്തിന്റെ അന്തരീക്ഷമാകെ നനഞ്ഞ അവസ്ഥയില്‍ തുടരുകയാണ്. മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞതിന് പിന്നാലെ വ്യാഴാഴ്ച രാജ്യമാകെ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയിലായിരുന്നു.

Exit mobile version