വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം; നിയമത്തില്‍ ഇളവ് വരുത്തി സൗദി

വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയതിനു പിന്നാലെയാണ് സൗദിയുടെ ഈ നീക്കം.

റിയാദ്: വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം. നിയമത്തില്‍ ഇളവ് വരുത്തി സൗദി അറേബ്യ. വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയതിനു പിന്നാലെയാണ് സൗദിയുടെ ഈ നീക്കം.

വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമാണ് സൗദി. എന്നാല്‍ ഈ വിലക്ക് വിദേശികള്‍ക്കു മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണെന്നാണു വിലയിരുത്തല്‍.

ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷനാണ് സൗദി പത്രമായ ഒകാസ് വഴി ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഹോട്ടലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബന്ധം തെളിയിക്കുന്ന രേഖകളോ ഫാമിലി ഐഡിയോ എല്ലാ സൗദിക്കാരും നല്‍കണം.

പക്ഷേ ഇതു വിദേശ സഞ്ചാരികള്‍ക്കു ബാധകമല്ല. ചെക്ക്-ഇന്‍ ചെയ്യുന്ന സമയം ഐഡി നല്‍കിയാല്‍ സൗദി സ്വദേശികളായ സ്ത്രീകള്‍ക്ക് ഹോട്ടലില്‍ താമസിക്കാന്‍ കഴിയും.’ കമ്മീഷന്‍ അറിയിച്ചു.

സൗദിയില്‍ കഴിഞ്ഞ ദിവസമാണ് ‘ഓണ്‍ അറൈവല്‍ വിസ’ സംവിധാനം നിലവില്‍ വന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും 49 വികസിത രാജ്യങ്ങള്‍ക്കാണ് ഇതു നല്‍കുക.

300 റിയാല്‍ വിസ നിരക്കും 140 റിയാല്‍ യാത്രാ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേ ഇതു നല്‍കൂവെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ഓണ്‍ അറൈവല്‍ വിസ നേടുന്നവര്‍ക്ക് ആറുമാസമാണ് സൗദിയില്‍ തങ്ങാനാവുക. എന്നാല്‍ മൂന്നുമാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്.

Exit mobile version