എല്‍ഡിഎഫിനെ പരാജയപ്പെടുത്തണം; അതിനായി ബിജെപി-യുഡിഎഫ് ധാരണ വേണം! ജയം അല്ല പരാജയം ആണ് പ്രധാനം; സ്വാമി ചിദാനന്ദപുരിയുടെ വാക്കുകള്‍ വിവാദത്തില്‍

എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി-യുഡിഎഫ് ധാരണ വേണമെന്നും ഇയാള്‍ പറയുന്നുണ്ട്.

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കണമെന്ന പരസ്യപ്രസ്താവനയുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി. ആര് ജയിക്കുന്നു എന്നതല്ല, ആര് തോല്‍ക്കുന്നു എന്നതാണ് പ്രധാനമെന്ന് സ്വാമി പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി-യുഡിഎഫ് ധാരണ വേണമെന്നും ഇയാള്‍ പറയുന്നുണ്ട്. നിലവില്‍ തിരുവനന്തപുരവും, പത്തനംതിട്ടയും എന്നിങ്ങനെ ചില സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയസാധ്യത കാണുന്നുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ ചിതറി പോകാതെ നോക്കണം. അതിനായി അത്തരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നാണ് സ്വാമിയുടെ ആഹ്വാനം.

അദ്വൈതാശ്രമത്തിന്റെ മുഖപ്രസിദ്ധീകരണത്തില്‍ വന്ന അഭിമുഖത്തിലാണ് എല്‍ഡിഎഫിനെ തോല്‍പിക്കണമെന്ന ആഹ്വാനം ചിദാനന്ദപുരി നടത്തിയത്. ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല എല്‍ഡിഎഫിന്റെ ഹൈന്ദവ അവഹേളനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പലവട്ടം ഹിന്ദു ധര്‍മത്തേയും ആചാരങ്ങളേയും അപമാനിച്ച ആളാണെന്ന് അഭിമുഖത്തില്‍ ചിദാനന്ദപുരി പറയുന്നുണ്ട്. ഈ വാക്കുകളാണ് ഇന്ന് വിവാദത്തില്‍ കലാശിച്ചത്.

സ്വാമിയുടെ ഈ വോട്ടുക്കച്ചവടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാവി പുതച്ചത് വര്‍ഗീയ വളര്‍ത്തുവാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version