കാസര്‍കോടെത്തി സുബ്ബറായിയെ കാണും, എന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ല ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പോട്ടിത്തെറിയില്ലയെന്ന് അദ്ദേഹം പറഞ്ഞു.സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണെന്നും കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം കാസര്‍കോടെത്തി സുബ്ബറായിയെ കാണുമെന്നും തന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ സുബ്ബറായിക്ക് സാധിക്കില്ലെന്നും, സുബ്ബറായിക്ക് തന്നെ ഏറെ താല്‍പര്യമാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമ്പതു വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുണ്ടെന്നും അതേസമയം പാര്‍ട്ടി തന്നോട് നീതി കാണിച്ചില്ലെന്ന് പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്നെ അംഗീകരിക്കണം, പാര്‍ട്ടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് തന്നത് അംഗീകരിക്കാത്ത ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി സഹകരിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നും, പ്രചരണം ആരംഭിക്കുക കല്യാട്ട് നിന്നായിരിക്കുമെന്നും, കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാട്ടം നടത്തുമെന്നും, ചാവേറായല്ല തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

Exit mobile version