തെരഞ്ഞെടുപ്പിന് പിന്നാലെ ഇവിഎമ്മുകളുമായി ബിജെപി നേതാവിന്റെ ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ‘വിശ്രമം’; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്

ഷുജല്‍പൂരിലെ ഹോട്ടലിലാണ് വിവിപാറ്റുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇവിഎമ്മുകളുമായി ബിജെപി നേതാവിന്റെ ഹോട്ടലില്‍ വിശ്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്മാര്‍. സംഭവം ആയുധമാക്കി ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇവിഎമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതി കടുത്ത ആശങ്കയും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.

ഷുജല്‍പൂരിലെ ഹോട്ടലിലാണ് വിവിപാറ്റുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇവിഎമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ച് കോണ്‍ഗ്രസും എഎപിയും ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിഎം സൂക്ഷിച്ച ഭോപ്പാലിലെ സ്ട്രോങ് റൂമില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങളുടെ സംപ്രേഷണം ദുരൂഹമായ സാഹചര്യത്തില്‍ തടസ്സപ്പെട്ടത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ഭോപ്പാലിലെ സ്ട്രോങ് റൂമിനു പുറത്ത് കോണ്‍ഗ്രസും എഎപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നവംബര്‍ 28ന് വോട്ടെടുപ്പു നടന്ന മധ്യപ്രദേശിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 2265 ഇവിഎമ്മുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ടു തേടിയിട്ടുണ്ടെന്നാണ് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി.എല്‍ കന്ത റാവു അറിയിച്ചു. വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് എഎപി ആരോപിച്ചു.

Exit mobile version