വാതിലുകള്‍ തനിയെ അടയുന്നു, കാലടികള്‍ കേള്‍ക്കുന്നു; കോണ്‍ജുറിങ് സിനിമയിലെ വീട് വാങ്ങിയ ദമ്പതികള്‍ അനുഭവം പറയുന്നു

ഇപ്പോള്‍ ആര്‍ണോള്‍ഡ് എസ്റ്റേറ്റ് എന്ന ഈ വീട് സ്വന്തമാക്കിയിരിക്കുകയാണ് കോറി, ജെന്നിഫര്‍ ഹെയ്ന്‍സെന്‍ ദമ്പതികള്‍

കുട്ടിക്കാലം മുതല്‍ക്കെ മുതിര്‍ന്നവരില്‍ നിന്നും മറ്റും കേട്ടു വളര്‍ന്ന ഒന്നാണ് പ്രേത കഥകള്‍. മുത്തശ്ശിയില്‍ നിന്നും മറ്റുമായി നിരവധി പ്രേത കഥകളാണ് നാം കേട്ടിരിക്കുന്നത്. സാങ്കല്‍പികമാണെങ്കിലും ഇന്നും നമ്മുടെ മനസില്‍ പ്രേതം ഉണ്ടെന്ന ധാരണകള്‍ തങ്ങി നില്‍ക്കുന്നുണ്ട്. അതിനു തെളിവുകളാണ് പ്രേത സിനിമകളോടുള്ള നമ്മുടെ ഇഷ്ടങ്ങള്‍. പ്രേത സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ നിറയുന്നതാകട്ടെ കോണ്‍ജുറിങ് സിനിമയാണ്. ചിത്രത്തിലെ വീടും മറ്റും ഏറെ ചര്‍ച്ചയായതുമാണ്.

ഇപ്പോള്‍ ആര്‍ണോള്‍ഡ് എസ്റ്റേറ്റ് എന്ന ഈ വീട് സ്വന്തമാക്കിയിരിക്കുകയാണ് കോറി, ജെന്നിഫര്‍ ഹെയ്ന്‍സെന്‍ ദമ്പതികള്‍. പാരാനോര്‍മല്‍ ആക്റ്റിവിറ്റി(അസാധാരണ സംഭവങ്ങള്‍) കളോട് ആദ്യം മുതലേ താല്‍പര്യമുണ്ടായിരുന്നുവെന്നും അതിനാലാണ് വീട് വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. പെറന്‍ കുടുംബത്തിന് നേരിട്ട അസാധാരണ സംഭവങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞു തന്നെയാണ് വീട് വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 21 ന് ഇവര്‍ ഇവിടേയ്ക്ക് താമസം മാറുകയും ചെയ്തു.

പകല്‍ മുഴുവന്‍ വീട്ടിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും, രാത്രി അസാധാരണമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. രാത്രിയില്‍ വാതിലുകള്‍ തനിയെ അടയുന്നതായും കാലടികള്‍ കേള്‍ക്കുന്നതായും അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും ദമ്പതികള്‍ പറയുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ യാതൊന്നും സംഭവിക്കാറില്ലെങ്കിലും അസാന്നിധ്യത്തില്‍ ചെയ്യുന്ന റെക്കോര്‍ഡുകളില്‍ അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടിലെ അസാധാരണ സംഭവങ്ങള്‍ പരമാവധി ശേഖരിക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും കോറിയും ജെന്നിഫറും പറയുന്നു. അധികം വൈകാതെ വിനോദ സഞ്ചാരികള്‍ക്കായി വീട് തുറന്നു കൊടുക്കുമെന്നും ഇരുവരും പറയുന്നു. 1971 മുതല്‍ 1980 വരെ അഞ്ചു പെണ്‍മക്കളോടൊപ്പം താമസിച്ച പെറന്‍ കുടുംബത്തിലെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയ്ക്ക് പ്രമേയമായത്. റോഗര്‍, കരോലിന്‍ മക്കളായ ആന്‍ഡ്രിയ, ക്രിസ്റ്റിന്‍, നാന്‍സി, ഏപ്രില്‍, സിന്‍ഡി എന്നിവരുടെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയില്‍ നിറയുന്നത്.

Exit mobile version