അവര്‍ക്ക് അയാളെ വലിയ ഇഷ്ടമായിരുന്നു, വധശിക്ഷ നല്‍കരുത്; അഞ്ച് മക്കളെ കൊന്ന ഭര്‍ത്താവിന് വേണ്ടി കണ്ണീര്‍ പൊഴിച്ച് കേണപേക്ഷിച്ച് യുവതി, അമ്പരന്ന് കോടതി

വിവാഹമോചനത്തിന് ശേഷം മക്കളെ കാണാന്‍ പലപ്പോഴും ശ്രമം നടത്തിയെങ്കിലും ജോണ്‍സ് അനുവദിച്ചില്ലെന്ന് കൈസര്‍ പറയുന്നു.

കൊളംബിയ: ‘എന്റെ കുഞ്ഞുങ്ങളോട് അയാള്‍ ദയയും കാരുണ്യവും കാണിച്ചിരുന്നില്ല, പക്ഷേ അവര്‍ അഞ്ചുപേരും അയാളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു, ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിന്ന് സംസാരിക്കുന്നത്’ അഞ്ച് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ യുവതി കോടതിയില്‍ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് കോടതിയാണ്. ഇത്രമേല്‍ ക്രൂരത കാണിച്ചിട്ടും ക്ഷമിക്കാന്‍ എങ്ങനെ സാധിക്കുമെന്ന അതിശയമാണ് എല്ലാവരിലും നിറഞ്ഞത്.

കണ്ണീര്‍ പൊഴിച്ചുകൊണ്ടായിരുന്നു യുവതിയുടെ അപേക്ഷ. സൗത്ത് കരോലിനയിലെ കോടതിമുറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനത്തിന് ശേഷം അമ്പര്‍ കൈസറും തിമോത്തി ജോണ്‍സും രണ്ടിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഇരുവരുടെയും അഞ്ച് മക്കളും ജോണ്‍സിനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. 2014 ആഗസ്റ്റിലാണ് ജോണ്‍സ് അഞ്ച് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജോണ്‍സ് കുറ്റക്കാരനാണെന്ന്‌
കോടതി കണ്ടെത്തി.

വിവാഹമോചനത്തിന് ശേഷം മക്കളെ കാണാന്‍ പലപ്പോഴും ശ്രമം നടത്തിയെങ്കിലും ജോണ്‍സ് അനുവദിച്ചില്ലെന്ന് കൈസര്‍ പറയുന്നു. മക്കളെ അയാള്‍ക്കൊപ്പം ജീവിക്കാന്‍ വിട്ടതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. അവരെ കാണാന്‍ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്‌നേഹമില്ലെന്ന് അവര്‍ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങള്‍ മരിച്ചതെങ്കില്‍, അതെനിക്ക് മരണതുല്യമാണ്”- കോടതിമുറിയില്‍ കൈസര്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. ‘ജോണ്‍സ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാന്‍ കരുതിയത്. കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ആയിരുന്നു ജോണ്‍സ്, നല്ല ശമ്പളം. എന്നെ അയാള്‍ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികള്‍ക്ക് നല്‍കുമെന്ന് പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ – കൈസര്‍ വെളിപ്പെടുത്തി.

നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി സാമൂഹ്യപ്രവര്‍ത്തകന്‍ കോടതിയെ അറിയിച്ചു. വിവാഹമോചനത്തിന് ശേഷമാണ് ജോണ്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത് എന്ന് ജോണിന്റെ അഭിഭാഷന്‍ വാദിച്ചു. ഇരുവരും പിരിഞ്ഞതിന് ശേഷം ആറുവയസ്സുള്ള മകന്‍ തന്റെ മുന്‍ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി സംശയിച്ചിരുന്നുവെന്ന് ജോണ്‍സ് കോടതിയെ അറിയിച്ചു.

ആ മകനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റ് മക്കളെ കൊല്ലാന്‍ ജോണ്‍സ് തീരുമാനിച്ചത്. എട്ടുവയസുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തു ഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്ലിനെയും ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയുമാണ് ജോണ്‍സ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോണ്‍സ് കൊല നടത്തിയത് എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Exit mobile version