ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറക്കണം; മോഷണം പതിവാക്കി കോടീശ്വരന്‍, മോഷ്ടിക്കുന്നത് കോഴിയെയും താറാവിനെയും!

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ബീജിംഗ്: രണ്ട് കോടിയിലധികം തുക മുടക്കി വാങ്ങിയ ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറയ്ക്കാന്‍ മോഷണം പതിവാക്കി ഒരു കോടീശ്വരന്‍. മോഷ്ടിക്കുന്നതാകട്ടെ കോഴിയെയും താറാവിനെയും. ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന കോടീശ്വരനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നഗരങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവികള്‍ പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ കണ്ടത് ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ആണ്.

നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഈ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. ബൈക്കിനെ പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ ഒരു സമ്പന്നന്റെ വീട്ടിലേക്കാണ് എത്തിയത്. എന്നാല്‍ വീട്ടുടമസ്ഥനെയും മോഷ്ടാവിനെയും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെളിവ് പോലീസിന് അപ്പോഴും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഈ വീടും പോലീസ് നിരീക്ഷിക്കുവാന്‍ ആരംഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ വീട്ടില്‍ സ്ഥിരമായി കോഴി കച്ചവടക്കാര്‍ എത്തുന്നുണ്ടെന്ന് പോലീസിന് മനസിലായി. എന്നാല്‍ അവര്‍ക്ക് ഈ മോഷണവുമായി ബന്ധമില്ലെന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മനസിലായി.

ഈ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ട പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ തീരുമാനിച്ചു. പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ സംഭവത്തില്‍ അസ്വഭാവികത തോന്നിയ ഇയാള്‍ പോലീസിനെ വെട്ടിച്ച് തന്റെ ആഡംബര കാറില്‍ രക്ഷപ്പെട്ടു. പിന്തുടര്‍ന്നെങ്കിലും പിടി കിട്ടിയില്ല. തുടര്‍ന്ന് വീട് പരിശോധിച്ച പോലീസ് അവിടെ മോഷ്ടാവ് സൂക്ഷിച്ചിരുന്ന നിരവധി കോഴികളെയും താറാവുകളെയും കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതൊന്നും അറിയാതെ വീട്ടില്‍ എത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടുകയായിരുന്നു.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ്, തന്റെ ആഡംബര വാഹനത്തിനുള്ള ഗ്യാസ് വാങ്ങുവാനാണ് താന്‍ കോഴികളെ മോഷ്ടിച്ചതെന്ന് കോടീശ്വരന്‍ വെളിപ്പെടുത്തിയത്. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താന്‍ കാറിനുള്ള ഗ്യാസ് വാങ്ങുന്നതെന്നും ഇയാള്‍ പറയുന്നു.

Exit mobile version