ഇന്ത്യയും അഫ്ഗാനിസ്താനുമാണ് ബലൂചിസ്താനില്‍ തീവ്രവാദം നടത്തുന്നത്: പാകിസ്താന്‍ സെനറ്റ്

ഇസ്‌ലാമാബാദ്: ബലൂചിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇന്ത്യയുടെ ചാരസംഘടനയായ റോയും അഫ്ഗാനിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയുമാണെന്ന് പാകിസ്താന്‍ സെനറ്റ് പാനല്‍ ചെയര്‍മാന്‍ ആരോപിച്ചു. ബലൂചിസ്താനിലെ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിച്ചതാണെന്നും സെനറ്റ് പാനല്‍ ചെയര്‍മാന്‍ റഹ്മാന്‍ മാലിക് പറഞ്ഞു.

സെനറ്റ് പാനല്‍ ബലൂചിസ്താനിലെ സുരക്ഷ ശക്തമാക്കാന്‍ അത്യാധുനിക ഉപകരണങ്ങളും ഹെലികോപ്റ്ററുകളും ലഭ്യമാക്കുമെന്നും അതിനായി ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

ഈ നടപടി രാജ്യത്തിന്റെ ശത്രുക്കള്‍ ബലൂചിസ്താനില്‍ അക്രമങ്ങളുണ്ടാക്കാന്‍ പദ്ധതിയിടുന്നുവെന്ന് പാകിസ്താനിലെ പാരാമിലിറ്ററി ഫോഴ്‌സായ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ഓഫ് ബലൂചിസ്താന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സെനറ്റില്‍ പറഞ്ഞതിനു പിറകെയാണ്. ബലൂചിസ്താനിലെ സാഹചര്യം ലിബിയയിലേതും യെമനിലേതുമായാണ് ബോളിവുഡും ഹോളിവുഡും താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം പാകിസ്താന്‍ സെനറ്റില്‍ പറഞ്ഞു.

പുതിയ സംഭവ വികാസങ്ങള്‍ ബലൂച് ആക്ടിവിസ്റ്റുകള്‍ ബലൂചിസ്താന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിനു മുന്നില്‍ പ്രകടനം നടത്തിയ സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ്.

Exit mobile version