സ്‌ഫോടനപരമ്പരയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക; കൊല്ലപ്പെട്ടത് 253 പേര്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ശ്രീലങ്ക. സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടത് 253 പേരാണെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനപരമ്പരയില്‍ 359 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് നേരത്തേ ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ പട്ടികയില്‍ ചിലരുടെ പേരുകള്‍ ഒന്നിലധികം തവണ ഉള്‍പ്പെട്ടതാണ് മരിച്ചവരുടെ എണ്ണത്തില്‍ തെറ്റുവരാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പലരെയും ഒന്നിലധികം തവണ കണക്കില്‍പ്പെടുത്തിയതായി കണ്ടെത്തിയത് ഈ നടപടികള്‍ക്കിടയിലാണ്. സ്‌ഫോടനപരമ്പരയില്‍ പല മൃതദേഹങ്ങളും പൂര്‍ണമായും തകര്‍ന്നും നശിച്ചുമാണുണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Exit mobile version