28 വീലുകള്‍, രണ്ട് പുറംചട്ട, 747 ജെറ്റിന്റെ ആറു എന്‍ജിനുകള്‍; ചിറകുകളുടെ നീളം ആണെങ്കില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പവും; പറഞ്ഞാല്‍ തീരാതെ ഈ ഭീമന്‍ വിമാനത്തിന്റെ സവിശേഷതകള്‍

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്റെ സ്വപ്നമായിരുന്നു ഈ വിമാനം.

സാക്രാമെന്റോ: 28 വീലുകള്‍, രണ്ട് പുറംചട്ട, 747 ജെറ്റിന്റെ ആറു എന്‍ജിനുകളാണ് ഉള്ളത്. ഇത് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ മോജാവേ എയര്‍ ആന്‍ഡ് സ്പെയ്സ് പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന സ്ട്രാറ്റോലോഞ്ച് എന്ന ഈ ഭീമന്‍ വിമാനത്തിന്റെ സവിശേഷതകളാണ്. തീര്‍ന്നില്ല ഈ വിമാനത്തിന്റെ നീളമാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള നീളം ഏകദേശം ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ അകലമുണ്ട്! ഞെട്ടേണ്ട, സംഭവം സത്യമാണ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്റെ സ്വപ്നമായിരുന്നു ഈ വിമാനം. സ്‌കെയില്‍ഡ് കോമ്പസിറ്റ്സ് എന്ന കമ്പനിയാണ് ഈ കൂറ്റന്‍ വിമാനത്തിന്റെ നിര്‍മ്മാണം. മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും ഈ വിമാനത്തിന് സാധിക്കും.

കൂടുതല്‍ പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്ക് ഗതാഗതം വര്‍ധിപ്പിക്കുന്നതിനുമായി ഇത്തരം വിമാനങ്ങളെ ഉപയോഗിക്കുക എന്നതാണ് പോള്‍ അലന്റെ പദ്ധതി. വ്യോമയുദ്ധത്തിനും ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കും ബഹിരാകാശ ഗവേഷണങ്ങള്‍ക്കുമൊക്കെ ഇത്തരം വിമാനങ്ങള്‍ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍ സ്വപ്‌നമായ ഈ വിമാനം പറന്നുയരുന്നത് കാണാന്‍ പോള്‍ അലന് സാധിച്ചില്ല. കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങി.

Exit mobile version