ഗര്‍ഭിണിയായ തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞു; പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ കിട്ടിയത് 22 കിലോ പ്ലാസ്റ്റിക്

എട്ട് മീറ്ററിലധികം നീളമുള്ള തിമിംഗലം ഇറ്റലിയിലെ ടൂറിസ്റ്റ് പ്രദേശമായ പോര്‍ട്ടോ കെര്‍വോയിലാണ് ചത്ത് കരയ്ക്കടിഞ്ഞത്

ഇറ്റലി: ഈ അടുത്ത കാലത്താണ് ഫിലിപ്പീന്‍സിന്റെ തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് 40 കിലോ പ്ലാസ്റ്റിക്ക് കണ്ടെടുത്ത വാര്‍ത്ത ലോകത്തെ ഞെട്ടിച്ചത്. ഇപ്പോഴിതാ അതേ സാഹചര്യത്തില്‍ മറ്റൊരു തിമിംഗലം കൂടി കരക്കടിഞ്ഞിരിക്കുകയാണ്. ഇറ്റാലിയന്‍ തീരത്താണ് ഗര്‍ഭിണിയായ തിമിംഗലം കരക്കടിഞ്ഞത്.

കരക്കടിഞ്ഞ ഗര്‍ഭിണിയായ തിമിംഗലത്തെ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ കിട്ടിയത് 22 കിലോ പ്ലാസ്റ്റിക് മാലിന്യമാണ്. മാലിന്യം നിറയ്ക്കുന്ന പ്ലാസ്റ്റിക്് സഞ്ചികളും മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളും, ട്യൂബുകളുമാണ് തിമിംഗലത്തിന്റെ വയറിനകത്തു നിന്ന് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഷിംഗ് മെഷിന്‍ ലിക്വിഡ് ബാഗ് പോലും ഉണ്ടായിരുന്നതായും വിശദീകരണമുണ്ട്. എട്ട് മീറ്ററിലധികം നീളമുള്ള തിമിംഗലം ഇറ്റലിയിലെ ടൂറിസ്റ്റ് പ്രദേശമായ പോര്‍ട്ടോ കെര്‍വോയിലാണ് ചത്ത് കരയ്ക്കടിഞ്ഞത്.

ഫിലിപ്പീന്‍സ് തീരത്ത് മാര്‍ച്ച് 16നാണ് പൂര്‍ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുട്ടിത്തിമിംഗലം ചത്ത് കരക്കടിഞ്ഞത്. വയറിനകത്ത് ഉണ്ടായ പ്ലാസ്റ്റിക്ക് തന്നെയാണ് ഇതിന്റേയും മരണത്തിന് കാരണമായത്. മനുഷ്യന്‍ കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഭീകരമുഖമാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവ പ്ലാസ്റ്റിക്ക് അകത്താക്കുന്നത്. ഡോള്‍ഫിനുകളും തിമിംഗലങ്ങളുമാണ് ഇതിന് ഏറ്റവുമധികം ഇരയാകുന്നത്. കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സില്‍ മാത്രം 57 ഡോള്‍ഫിനുകളാണ് പ്ലാസ്റ്റിക്ക് വിഴുങ്ങിയിട്ട് ചത്തതെന്നാണ് റിപ്പോര്‍ട്ട്.

കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ 60 ശതമാനവും ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ്. ഏഷ്യന്‍ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യം മൂന്നിരട്ടിയാകുമെന്നാണ് ഇംഗ്ലണ്ട് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Exit mobile version