മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം; തെളിവുകളുടെ അഭാവത്തില്‍ വളര്‍ത്തമ്മയ്ക്ക് മോചനം; പുറത്തിറങ്ങുന്നത് 15 മാസത്തിന് ശേഷം

സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം.

വാഷിംഗ്ടന്‍: അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണം ഏറെ ചര്‍ച്ചയായ ഒന്നാണ്. ഇപ്പോള്‍ 15 മാസത്തിനു ശേഷം വളര്‍ത്തമ്മയ്ക്ക് മോചനം നല്‍കിയിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തിലാണ് സിനിയെ മോചിപ്പിച്ചത്.

എന്നാല്‍ സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. ഇയാളുടെ വിചാരണ അടുത്തമാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെസ്‌ലി മാത്യൂസിനെതിരെ കൊലകുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് 2017 ഒക്ടോബറിലാണ് മരണപ്പെട്ടത്. ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ വെസ്‌ലി മാത്യുസിനേയും സിനിയേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി കൊലപ്പെടുത്താന്‍ കൂട്ടു നില്‍ക്കുകയായിരുന്നു എന്നതാണ് സിനിയ്‌ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ സിനിക്കെതിരെ കുറ്റം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ സിനിയെ വിട്ടയക്കണമെന്നും അപേക്ഷിച്ചു. ഇതാണ് ശരിവെച്ചത്. അടുത്തമാസം സിനിയുടെ കേസില്‍ ഡാലസില്‍ കോടതി വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് അപ്രതീക്ഷിത നീക്കം നടത്തിയത്.

Exit mobile version