കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയം നീണ്ട് നിന്നത് ഏഴുപതിറ്റാണ്ട്! മരണത്തിലും പ്രിയതമയെ ‘തനിച്ചാക്കാതെ’ പ്രബിള്‍, അമ്പരപ്പിക്കും ഇവരുടെ പ്രണയക്കഥ

ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തും മുന്‍പാണു രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്.

വാഷിംഗ്ടണ്‍: പ്രണയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പറയും അനശ്വരവും ദിവ്യവുമാണെന്ന്. മരണത്തിലും ഇണയെ തനിച്ചാക്കാതെ കൂടെ ഞാനും വരുമെന്ന്. പക്ഷേ പലപ്പോഴും ഇവയെല്ലാം ആ വാക്കുകളില്‍ ഒതുങ്ങാറാണ് പതിവ്. എന്നാല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയ സ്വദേശികളായ ദമ്പതികള്‍ ആ പ്രണയ വാക്കുകള്‍ അതേ പടി ജീവിതത്തില്‍ പകര്‍ത്തിയിരിക്കുകയാണ്.

പ്രബിള്‍ സ്റ്റാവര്‍, ഇസബല്‍ വിറ്റ്‌നി ദമ്പതികളാണ് ഈ മരിക്കാത്ത പ്രണയത്തിന്റ ഉടമകള്‍. ജീവിതത്തിലും മരണത്തിലും ഇവര്‍ എല്ലാവരെയും വിസ്മയിച്ചും അതിശയിപ്പിച്ചുമാണ് കടന്നു പോയത്. 1921 ലാണ് ഇരുവരും ജനിച്ചത്. അതും ഒക്ടോബര്‍ മാസത്തില്‍. പ്രബിള്‍ ഒക്ടോബര്‍ 17നും ഇസബല്‍ ഒക്ടോബര്‍ 31നും ആണ് ജനിച്ചത്. കോളജ് പഠനകാലത്താണ് ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തും മുന്‍പാണു രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്.

ദുരന്തപര്യവസാനത്തിനു നില്‍ക്കാതെ ലോക മഹായുദ്ധം ഇവരെ വെറുതെ വിട്ടു. പ്രബിള്‍ സ്റ്റാവര്‍ മൂന്നു വര്‍ഷം നേവി ജീവിതവും, ഇസബല്‍ വ്യോമസേനയില്‍ നഴ്‌സായും സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി. വീണ്ടും കണ്ടു മുട്ടിയപ്പോള്‍ വിവാഹിതരാകാനും ഒരുമിച്ചു ജീവിക്കാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1946 ഫെബ്രുവരി 15ന് ഇരുവരും വിവാഹിതരായി. പിന്നീട് അഞ്ചു കുട്ടികളും ഇവര്‍ക്കിടയിലേയ്ക്ക് എത്തി. ഇതിനിടയില്‍ ചില ദുരന്തങ്ങളും ഇവരെ വേട്ടയാടി. ഇതില്‍ ഏറ്റവും വലിയ ആഘാതം മകന്‍ പീറ്ററിന്റെ മരണമായിരുന്നു.

1975ല്‍ കോളേജിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ പരിക്കേറ്റ പീറ്റര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. 2013ല്‍ ഇസബെലിനെ ഡിമെന്‍ഷ്യ ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇസബെലിനെ വിര്‍ജീനിയയിലെ നഴ്‌സിങ് കെയറിലേക്കു മാറ്റി. എന്നാല്‍ ഭാര്യയെ വേര്‍പിരിഞ്ഞിരിക്കാന്‍ പ്രബിളിന് ആയില്ല. ശേഷം അതേ നഴ്‌സിങ് യൂണിറ്റിലെ മറ്റൊരു മുറിയിലേക്കു പ്രബിളിനെ മാറ്റുകയായിരുന്നു. രാത്രി സമയത്തൊഴിച്ചു മിക്കപ്പോഴും പ്രബിള്‍ തന്നെ തിരിച്ചറിയാന്‍ പോലുമാകാത്ത ഇസബലിനൊപ്പം കൂട്ടിരുന്നു.

നടക്കാനാവില്ലെങ്കിലും പ്രബിള്‍ ദിവസവും രാവിലെ വീല്‍ ചെയറില്‍ ഇസബലിനടുത്തെത്തും. ഇസബല്‍ ആദ്യം ആരെന്ന ഭാവത്തില്‍ പ്രബിളിനെ നോക്കും. പിന്നീട് ഏതോ ഓര്‍മ്മയിലെന്ന പോലെ പ്രബിളിന്റെ കൈ ചേര്‍ത്തു പിടിക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും ഈ സ്‌നേഹപ്രകടനം. ചില ദിവസങ്ങളില്‍ ദേഷ്യപ്പെട്ട് പ്രബിളിനെ അടുപ്പിക്കാന്‍ പോലും തയാറാകില്ല. പക്ഷേ എന്നാലും പ്രബിള്‍ തന്റെ പ്രിയതമയുടെ അടുത്തേയ്ക്ക് ഓടിയെത്തും. തന്റെ 96ാം പിറന്നാളിനാണ് പ്രബിള്‍ ഒരു ആഗ്രഹം പറഞ്ഞത്. അത് എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഭാര്യയ്‌ക്കൊപ്പം ഒരു കിടക്കയില്‍ ഉറങ്ങണം എന്നായിരുന്നു ആ ആഗ്രഹം. ശേഷം ആഗ്രഹം പോലെ അന്നേ ദിവസം മൂന്നു മണിക്കൂറോളം കൈകോര്‍ത്തു പിടിച്ച് ഇരുവരും ചേര്‍ന്നുറങ്ങി.

തന്റെ ഭാര്യയുടെ ജന്മദിനത്തിനായി പ്രബിള്‍ കാത്തിരുന്നു. പിറന്നാളിന് അഞ്ചു ദിവസം അവശേഷിക്കേ ഉറങ്ങികൊണ്ടിരിക്കേ ഇസബല്‍ മരണത്തിലേയ്ക്ക് കൂപ്പു കുത്തി. വീല്‍ചെയറിലിരുന്ന് ഇസബലിന്റെ കിടക്കിയില്‍ തലചായ്ച്ചു പ്രബിള്‍ ഒപ്പമുണ്ടായിരുന്നു. ഇസബല്‍ മരിച്ചതറിഞ്ഞ് പ്രബിളിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. തന്റെ പ്രിയതമയുടെ മരണവിവരമറിഞ്ഞ് മയങ്ങാന്‍ കിടന്ന പ്രബിള്‍ പിന്നെ ഉണര്‍ന്നില്ല. ഇസബലിനൊപ്പം പ്രബിളും യാത്രയായി. 2018 ഒക്ടോര്‍ 25ന്, 7 പതിറ്റാണ്ടു പിന്നിട്ട ദാമ്പത്യത്തിനുശേഷമാണ് ഇരുവരും മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായത്.

Exit mobile version