വീടുകളിലേയ്ക്കും പൊതു ഇടങ്ങളിലേയ്ക്കും ‘കടന്നുകയറി’ ധ്രുവക്കരടികള്‍; ദ്വീപില്‍ അടിയന്തരാവസ്ഥ, പ്രദേശവാസികള്‍ ആശങ്കയില്‍

ധ്രുവക്കരടികള്‍ അക്രമകാരികളാണെന്നുള്ളതാണ് ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന ആശങ്ക.

മോസ്‌കോ: റഷ്യയിലെ നോവായാ സെംല്യ ദ്വീപില്‍ ധ്രുവകരടികളുടെ ശല്യം രൂക്ഷമാകുന്നു. ഡസന്‍ കണക്കിന് ധ്രുവകരടികളാണ് വീടിനു മുകളിലും പൊതുയിടങ്ങിലായും കടന്നുകയറി കൂടിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യം ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ഏകദേശം 3000 ത്തോളം വരുന്ന ദ്വീപ് നിവാസികള്‍ അടിയന്തരനടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലേക്കുള്ള ധ്രുവക്കരടികളുടെ വരവ് അതിരൂക്ഷമായ പരിസ്ഥിതി വ്യതിയാനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

ധ്രുവക്കരടികള്‍ അക്രമകാരികളാണെന്നുള്ളതാണ് ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന ആശങ്ക. വംശനാശഭീഷണി നേരിടുന്ന ധ്രുവക്കരടികളെ കൊല്ലാന്‍ കഴിയില്ലെന്നുള്ളതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. ധ്രുവക്കരടികളെ വേട്ടയാടുന്നത് റഷ്യയില്‍ നിരോധിച്ചിട്ടുണ്ട്. ആഗോള താപനില വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം കാരണം ധ്രുവക്കരടികള്‍ കരയില്‍ തങ്ങുന്ന സമയം കൂടാന്‍ തുടങ്ങി. കരയില്‍ ഇവയ്ക്ക് ഭക്ഷണം കണ്ടെത്തല്‍ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്

കരടികളെ ഭയന്ന് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സ്‌കൂളുകളിലയ്ക്കാന്‍ മടിക്കുന്നതായി അധികൃതര്‍ പറഞ്ഞു. വാഹനങ്ങളെയും നായകളെയും ഇവയ്ക്ക് ഭയമില്ലെന്ന് പ്രാദേശിക ഭരണാധികാരി സിംഗന്‍ഷ മുസിന്‍ അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വെടിവെക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. ഇവയുടെ ഉപദ്രവത്തെ തുടര്‍ന്ന് ധ്രുവക്രരടികളുടെ താവളമായ കുറേ കെട്ടിടങ്ങള്‍ ജനുവരിയില്‍ ഇടിച്ചു കളഞ്ഞതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version