പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത പൈതലിനെ പ്ലാസ്റ്റിക് കവറിലാക്കി പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍; അതിശൈത്യത്തില്‍ വിറങ്ങലിച്ച് കുഞ്ഞും, ഇംഗ്ലണ്ടില്‍ നിന്നും കണ്ണീര്‍ കാഴ്ച

കുഞ്ഞിന്റെ ഞെരക്കം കേട്ടപ്പോള്‍ എന്തോ മൃഗമായിരുന്നുവെന്നാണ് ആദ്യം കരുതിയതെന്ന് റിമ പറഞ്ഞു

ലണ്ടന്‍: അതിശൈത്യത്തില്‍ വിറങ്ങലിക്കുന്ന ഇംഗ്ലണ്ടില്‍ നിന്ന് കണ്ണീര്‍ കാഴ്ചയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പിറന്നുവീണ് ഒരുമണിക്കൂര്‍ തികയും മുന്‍പ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുകയാണ്. ലണ്ടനിലെ പാര്‍ക്കില്‍ നിന്നുമാണ് തണുത്ത് വിറങ്ങലിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്.

വിറയാര്‍ന്ന ശബ്ദത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പാര്‍ക്കിലെത്തിയ അമ്മയും മകനും ശ്രദ്ധിച്ചത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് മുങ്ങിയതാകാം എന്നാണ് നിഗമനം. രാത്രി പത്തുമണിക്കുശേഷമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. നഴ്സുമാര്‍ കുഞ്ഞിന് റോമന്‍ എന്ന് പേരുമിട്ടു. ടവലില്‍ പൊതിഞ്ഞ് സെയ്ന്‍സ്ബറി സ്റ്റോറിന്റെ കവറിലാക്കിയ നിലയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്.

കുഞ്ഞിന്റെ ഞെരക്കം കേട്ടപ്പോള്‍ എന്തോ മൃഗമായിരുന്നുവെന്നാണ് ആദ്യം കരുതിയതെന്ന് റിമ പറഞ്ഞു. പിന്നീടാണ് മനുഷ്യക്കുഞ്ഞാണെന്ന് മനസിലായത്. തണുത്തുവിറച്ച നിലയിലായിരുന്നു കുഞ്ഞ്. നെറ്റിയും ചെവിയും വിരലുകളുമൊക്കെ ഐസുകട്ടപോലെ മരവിച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു മണിക്കൂര്‍കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞ് വിറച്ച് മരിച്ചുപോകുമായിരുന്നുവെന്ന് ഡോക്ടടര്‍മാര്‍ പറയുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ ഉപേക്ഷിച്ച ബാഗില്‍ ഉണ്ടായിരുന്ന രക്തക്കറ ശേഖരിച്ചിട്ടുണ്ട്. പോലീസ് നായയെ ഉപയോഗിച്ചും പരിശോധനനടത്തി. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കരുതുന്ന സമയത്ത് സമീപത്തെ വീടുകളില്‍ ഏതെങ്കിലും യുവതി സഹായത്തിനുവേണ്ടി എത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version