ഹിന്ദു ദേശീയവാദിയായതിനാല്‍ നിരന്തരം ചൂഷണത്തിന് ഇരയാകുന്നു; വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി തുളസി ഗബ്ബാര്‍ഡ്

ഹിന്ദുവായതിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ട്

ന്യൂയോര്‍ക്ക്: ഹിന്ദു ദേശീയവാദിയായതിനാല്‍ താന്‍ നിരന്തരം ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കയിലെ ആദ്യ ഹിന്ദു വനിത കോണ്‍ഗ്രസ് അംഗവും 2020ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബ്ബാര്‍ഡ്. എത്ര ചൂഷണം ചെയ്താലും അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമെന്ന നിലയില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുള്‍സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജനുവരി 11ന് പ്രഖ്യാപിച്ചിരുന്നു.

ഹിന്ദുവായതിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ട്. തന്നെ പിന്തുണയ്ക്കുന്ന ഹിന്ദു പേരുകളുള്ള ആളുകളെ അവര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും അവര്‍ തുറന്നടിച്ചു. ‘അമേരിക്കന്‍ ഹിന്ദുക്കള്‍ക്കെതിരെ അവര്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇതിനുള്ള തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍, മുന്‍ യുഎസ്. പ്രസിഡന്റ് ബരാക് ഒബാമ, ഹില്ലരി ക്ലിന്റണ്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയവരൊക്കെയും മോഡിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. തുള്‍സി പറഞ്ഞു. ഏഷ്യയില്‍ അമേരിക്കയുമായി ഏറെ അടുപ്പമുള്ള രാജ്യമാണ് ഇന്ത്യ. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങള്‍ തമ്മിലും നല്ല ബന്ധമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി.

Exit mobile version