ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ നിരോധിച്ചു; 100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ കൈവശം വയ്ക്കാന്‍ പാടില്ല; പുതിയ ഉത്തരവ് പ്രാബല്യത്തില്‍

നേപ്പാളിലെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

കാഠ്മണ്ഡു;നേപ്പാളില്‍ നൂറ് രൂപയ്ക്കു മുകളിലുള്ള എല്ലാ ഇന്ത്യന്‍ കറന്‍സികളും നിരോധിച്ചു. 2000 , 500 , 200 എന്നീ കറന്‍സികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേപ്പാളിലെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ അടക്കമുള്ളവര്‍ 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ കറന്‍സികള്‍ പ്രാബല്യത്തില്‍ ഇരുന്ന രാജ്യമാണ് നേപ്പാള്‍. ഇവ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് 100 രൂപയുടേതോ അതില്‍ താഴെ ഉള്ളതോ ആയ നോട്ടുകള്‍ ആയിരിക്കണം.

ഡിസംബര്‍ 13നു നേപ്പാള്‍ മന്ത്രിസഭാ ഈ തീരുമാനമെടുത്തുവെങ്കിലും സര്‍ക്കുലര്‍ പുറത്തു വന്നത് ഇപ്പോഴാണ്. നേപ്പാളിലെ ടൂറിസം വ്യവസായത്തെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറഞ്ഞു. 2020 ല്‍ 20 ലക്ഷം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നേപ്പാള്‍ നടപ്പാക്കുന്ന ‘വിസിറ്റ് നേപ്പാള്‍’ പദ്ധതി നടപ്പാക്കുന്നതിനിടയിലാണ് ഈ തീരുമാനം വന്നത്.

ഇത് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ കറന്‍സിക്ക് ഇന്ത്യയിലേതിനേക്കാള്‍ മൂല്യം ലഭിക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. വര്‍ഷം തോറും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ത്യ നിരോധിച്ച 500 , 1000 രൂപ നോട്ടുകള്‍ വന്‍ തോതില്‍ നേപ്പാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇത്തരം നോട്ടുകള്‍ നേപ്പാള്‍ വഴി മാറ്റിയെടുക്കുന്നു എന്ന സംശയവും നിരോധനത്തിന് കാരണമാണ്.

Exit mobile version