പഠിക്കണം, ജോലി നേടണം; വീട്ടുകാരെ ഭയന്ന് നാട് വിട്ട് കാനഡ അഭയം തേടിയ സൗദി പെണ്‍കുട്ടി പറയുന്നു

കാനഡയിലിരിക്കുകയെന്നത് വളരെ നല്ല അനുഭവമാണ്. നാടുവിടല്‍ കൊണ്ട് ഗുണമുണ്ടായെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ടൊറന്റോ: വീട്ടുകാര്‍ വധിക്കുമോ എന്ന് ഭയന്ന് നാട് വിട്ട് കാനഡയില്‍ അഭയം തേടിയ സൗദി പെണ്‍കുട്ടി പഠിക്കുകയും തുടര്‍ന്ന് ജോലി നേടണമെന്നും പറയുന്നു. കനേഡിയന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കാനഡയിലിരിക്കുകയെന്നത് വളരെ നല്ല അനുഭവമാണ്. നാടുവിടല്‍ കൊണ്ട് ഗുണമുണ്ടായെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

കുടുംബത്തോടൊപ്പം കുവൈറ്റ് സന്ദര്‍ശിക്കാനെത്തിയ റഹാഫ് മുഹമ്മദ് അല്‍
ഖ്വിനന്‍ അവിടെ നിന്നും ഒളിച്ചു രക്ഷപ്പെടുകയായിരുന്നു. തായ്ലാന്റില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് പോയി അവിടെ അഭയം തേടാനായിരുന്നു തീരുമാനം. എന്നാല്‍ തായ്ലന്റില്‍ വിമാനമിറങ്ങിയ ഉടനെ അവരെ അധികൃതര്‍ പിടിച്ചുവെക്കുകയായിരുന്നു.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നാടുവിട്ടത്. കുടുംബത്തില്‍ നിന്നുള്‍പ്പെടെ നേരിടുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഇവര്‍ ശബ്ദിച്ചിരുന്നു.

‘എന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും എന്നെ കുവൈറ്റില്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ എന്നെ കൊല്ലും. എന്റെ ജീവന്‍ അപകടത്തിലാണ്. അങ്ങേയറ്റം നിസാരമായ കാര്യത്തിന് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് എന്റെ കുടുംബം.’ എന്നാണ് നാടുവിട്ടതിനു പിന്നാലെ റഹാഫ് പറഞ്ഞത്.

മാസങ്ങളായി ബന്ധുക്കള്‍ വീട്ടില്‍ പൂട്ടിയിട്ട് എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. അവര്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പഠനം തുടരാന്‍ അനുവദിക്കുന്നില്ല. ഡ്രൈവ് ചെയ്യാനോ യാത്ര ചെയ്യാനോ അനുവദിക്കാറില്ല. ജോലി ചെയ്യാനും ജീവിക്കാനും എനിക്ക് ഇഷ്ടമാണ്. ഒരുപാട് ആഗ്രഹമുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. പക്ഷേ ജീവിക്കുന്നതില്‍ നിന്നും കുടുംബം എന്നെ തടയുകയാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

തിരികെ കുവൈറ്റിലേക്കു തന്നെ നാടു കടത്താനുള്ള തായ് അധികൃതരുടെ ശ്രമം പെണ്‍കുട്ടി ബാരിക്കേഡുകള്‍ തീര്‍ത്ത് ചെറുത്തിരുന്നു.സൗദി സര്‍ക്കാറിനുവേണ്ടിയാണ് തന്നെ തായ് അധികൃതര്‍ തടഞ്ഞതെന്നാണ് റഹാഫിന്റെ വാദം.

Exit mobile version