ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനം സൗദിയെ ഒറ്റപ്പെടുത്തുന്നു; ഫ്രഞ്ച് ധനകാര്യമന്ത്രി സൗദി സന്ദര്‍ശനം റദ്ദാക്കി

പാരിസ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ദുരൂഹ തിരോധാനത്തെ തുടര്‍ന്ന് ഫ്രഞ്ച് ധനകാര്യമന്ത്രി സൗദി സന്ദര്‍ശനം റദ്ദാക്കി. ഈ സംഭവം സൗദിയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നു എന്നു വേണം മനസ്സിലാക്കാന്‍. അടുത്ത ആഴ്ച നടക്കേണ്ട ബിസിനസ് കോണ്‍ഫറന്‍സിനായാണ് ഫ്രഞ്ച് ധനകാര്യമന്ത്രി ബര്‍ണോ ലി മെയിറെ റിയാദില്‍ എത്തേണ്ടിയിരുന്നത്.

ഒക്‌ടോബര്‍ 23 മുതല്‍ 25 വരെയാണ് സൗദി വിഷന്‍ 2030 ന്റെ ഭാഗമായിട്ടുള്ള കോണ്‍ഫറന്‍സ്. ഇതില്‍ പങ്കെടുക്കേണ്ട വന്‍കിട ഐടികമ്പനികള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര കമ്പനി പ്രതിനിധികള്‍ തങ്ങളുടെ യാത്ര റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ സൗദി വിമര്‍ശകനും ‘വാഷിങ്ടണ്‍ പോസ്റ്റി’ന്റെ കോളമിസ്റ്റുമായ ഖഷോഗ്ജിയുടെ കാണാതാകുന്നത് ഒക്ടോബര്‍ രണ്ടിനാണ്. കോണ്‍സുലേറ്റിനുള്ളില്‍വെച്ച് ഖഷോഗ്ജി വധിക്കപ്പെട്ടുവെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കോണ്‍സുലേറ്റില്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും തുര്‍ക്കി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ സൗദിയുടെ വാദം ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ്.

Exit mobile version