ഉത്തരകൊറിയയുടെ ഇറ്റാലിയന്‍ അംബാസഡറെ കാണാനില്ല

ജോയും കുടുംബവും സുരിക്ഷിതരാണെന്ന് അജ്ഞാതവൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ പത്രം ജൂംഗ് ആംഗ് റിപ്പോര്‍ട്ട് ചെയ്തു

സീയൂള്‍: ഉത്തരകൊറിയയുടെ ഇറ്റലിയിലെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ് ജില്‍ കൂറുമാറി ഒരു പാശ്ചാത്യ രാജ്യത്ത് അഭയം തേടിയതായി സൂചന. കഴിഞ്ഞ നവംബര്‍ മുതല്‍ ഇദ്ദേഹത്തെ ഇറ്റലിയില്‍ നിന്നു കാണാതായതായി ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ജോയും കുടുംബവും സുരിക്ഷിതരാണെന്ന് അജ്ഞാതവൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ പത്രം ജൂംഗ് ആംഗ് റിപ്പോര്‍ട്ട് ചെയ്തു.

ഏകാധിപതിയായ കിം ജോംഗ് ഉന്നിനെ ധിക്കരിച്ച് കൂറുമാറാനുള്ള ധൈര്യം അപൂര്‍വമായിട്ടേ ഉത്തരകൊറിയന്‍ നേതാക്കള്‍ കാട്ടാറുള്ളൂ. 2016ല്‍ ലണ്ടനിലെ ഡെപ്യൂട്ടി അംബാസഡറായിരുന്ന തായ് യോംഗ് ഹോ കുടുംബത്തോടൊപ്പം ദക്ഷിണകൊറിയയില്‍ അഭയം തേടി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടിയായിരുന്നു കൂറുമാറ്റമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോള്‍ കൂറുമാറിയ ജോ 2017 ഒക്ടോബറിലാണ് റോമിലെ ആക്ടിംഗ് അംബാസഡറായത്. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതിന്റെ പേരില്‍ മുന്‍ അംബാസഡറെ ഇറ്റലി പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. ജോ പാശ്ചാത്യരാജ്യത്ത് അഭയം തേടിയതായി മുമ്പു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറ്റലിയില്‍ അഭയം തേടിയിട്ടില്ലെന്നാണ് അവരുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ജോയുടെ അച്ഛനും ഭാര്യാപിതാവും നയതന്ത്ര ഉദ്യോഗസ്ഥരായിരുന്നു. ഉത്തരകൊറിയന്‍ നേതൃത്വത്തിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ടെന്നാണു റിപ്പോര്‍ട്ട്.

Exit mobile version