യുദ്ധത്തിന് കോപ്പു കൂട്ടി ചൈന; സജ്ജരായിരിക്കാന്‍ പട്ടാളക്കാര്‍ക്ക് പുതുവത്സര സന്ദേശം

തായ്വാനില്‍ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായതോടെയാണ് നിര്‍ദേശം പുറത്ത് വന്നത്

പരിശീലനം ശക്തമാക്കാനും യുദ്ധത്തിന് സജ്ജരായിരിക്കാനും പട്ടാളക്കാര്‍ക്ക് ചൈനയുടെ നിര്‍ദേശം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുതുവത്സര സന്ദേശത്തിലാണ് നിര്‍ദേശമുള്ളത്. തായ്വാനില്‍ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായതോടെയാണ് നിര്‍ദേശം പുറത്ത് വന്നത്.

മികച്ച പട്ടാളക്കാരെ വാര്‍ത്തെടുക്കുന്നതിലും യുദ്ധത്തിന് സജ്ജരായിരിക്കുന്നതിലുമായിരിക്കണം 2019 ല്‍ മുഖ്യപരിഗണന നല്‍കേണ്ടത്. സൈന്യത്തില്‍ സാങ്കേതിക വിദ്യയുടെ സേവനം വളര്‍ത്തിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

ഈ വിഷയങ്ങളില്‍ ഒരുതരത്തിലുള്ള അനാസ്ഥയും അനുവദിക്കില്ല. എല്ലാതരത്തിലുള്ള സൈനിക വിഭാഗങ്ങളും കരുത്തരായിരിക്കണം. അടിയന്തര ഘട്ടങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ ആകണം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണമെന്നും സന്ദേശത്തിലുണ്ട്.

തായ്വാന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡണ്ട് ഷി ജിങ് പിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാളക്കാര്‍ക്ക് നല്‍കിയ പുതുവത്സര സന്ദേശം ചര്‍ച്ചയായത്. തായ്വാന് സ്വാതന്ത്യം നേടിക്കൊടുക്കുന്നതിനായി വേണമെങ്കില്‍ പട്ടാളത്തെ അയക്കാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന ശക്തമായ താക്കീതാണ് ഈ വിഷയത്തില്‍ ചൈന അമേരിക്കക്ക് നല്‍കിയിട്ടുള്ളത്. തെക്കന്‍ ചൈന കടലിലെ ദ്വീപുകളുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

Exit mobile version