മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; റിയാദില്‍ നടക്കുന്ന ഉച്ചകോടി യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടണും ബഹിഷ്‌കരിച്ചു.

ഈമാസം 23 മുതല്‍ 25വരെയാണ് ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നടക്കുക. ക്രുഡ് ഓയിലിനെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക ക്രമത്തില്‍ നിന്നുള്ള മാറ്റം കൊണ്ടുവരാനുള്ള വിഷന്‍ 2030 ന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

റിയാദില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ നിന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സുമാണ് വിട്ടുനില്‍ക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കയറിയ ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. അദ്ദേഹം കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടുവെന്നും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കോണ്‍സുലേറ്റില്‍ നിന്ന് നീക്കം ചെയ്തെന്നും കൊലപാതകത്തിന് തെളിവുകളുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു.

എന്നാല്‍ ആരോപണം സൗദി അറേബ്യ നിഷേധിക്കുകയും കോണ്‍സുലേറ്റിനുള്ളില്‍ പരിശോധന നടത്താന്‍ തുര്‍ക്കിയിലെ അന്വേഷണ സംഘത്തെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version