അഫ്ഗാന്‍ ഷിയാ പള്ളിയിലെ സ്‌ഫോടനം : കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

കാബൂള്‍ : കാണ്ഡഹാറിലെ ഷിയാ മുസ്ലിം പള്ളിയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി, എഴുപതിലധികം പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

അഫ്ഗാനില്‍ ഷിയാ പള്ളികള്‍ക്ക് നേരെ ഈ മാസമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. കാണ്ഡഹാറിലെ ബിവി ഫാത്തിമ പള്ളിയിലായിരുന്നു സ്‌ഫോടനം. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി അഞ്ഞൂറോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ ഷിയ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു. അന്ന് നൂറിലധികം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം ഷിയ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്.

Exit mobile version