രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശികള്‍ക്ക് നവംബര്‍ എട്ട് മുതല്‍ പ്രവേശനമനുവദിച്ച് യുഎസ്‌

US | Bignewslive

വാഷിംഗ്ടണ്‍ : കോവിഡിനെത്തുടര്‍ന്ന് വിദേശികള്‍ക്കേര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ട് മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ് അമേരിക്ക അതിര്‍ത്തികളടച്ചത്. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങി ഒട്ടുമിക്ക എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക്‌ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. വിലക്ക് നയതന്ത്ര ബന്ധങ്ങളെ ബാധിക്കുകയും പല സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുകയും ചെയ്തു.

പതിനെട്ട് മാസം നീണ്ടു നിന്ന വിലക്കിന് ശേഷം രണ്ട് ഘട്ടമായാണ് കര അതിര്‍ത്തി തുറന്നു കൊടുക്കുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ ടൂറിസം പോലുള്ള അടിയന്തരമല്ലാത്ത സന്ദര്‍ശനങ്ങള്‍ക്ക് വാക്‌സീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ അടിയന്തര സ്വഭാവമുള്ള യാത്രകളില്‍ വാക്‌സീനെടുക്കാതെയും രാജ്യത്ത് പ്രവേശിക്കാം.ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ സന്ദര്‍ശനത്തിന്റെ സ്വഭാവം എന്ത് തന്നെയായാലും രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരിക്കണം.

യാത്രാ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച് വിമാനയാത്രികര്‍ യാത്രയുടെ മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തണം. സമ്പര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ട ചുമതല വിമാനക്കമ്പനികള്‍ക്കാണ്.

Exit mobile version