പ്രഭാതഭക്ഷണത്തിന് വന്‍തുക സ്വീകരിച്ചുവെന്ന് ആരോപണം; മുഴുവന്‍ തുകയും തിരികെ തരുമെന്ന് ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മരിന്റെ ഉറപ്പ്

ഹെല്‍സിങ്കി; ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും പ്രഭാതഭക്ഷണ ചെലവിനായി വന്‍തുക സ്വീകരിച്ചുവെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മരിന്‍. ചെലവായ തുക മുഴുവന്‍ തിരികെ നല്‍കുമെന്ന് സന മരിന്‍ ഉറപ്പു നല്‍കുന്നു.

കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍ (26423 രൂപ) പ്രതിമാസം കൈപ്പറ്റിയെന്നാണ് ഉയര്‍ന്ന പരാതി. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പണം മുഴുവന്‍ തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിയമവിധേയമായ തുക പോലും ഭാവിയില്‍ ഭക്ഷണചെലവിനായി വിനിയോഗിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അലവന്‍സ് നിയമാനുസൃതമാണോ എന്നും തിരിച്ചടവില്‍ നികുതി നല്‍കേണ്ടതുണ്ടോ എന്നും പരിശോധിച്ച് തീരുമാനിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ചുമതലകള്‍ കൂടി തനിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് സന്ന മരിനെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രാദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്തയിലെ പരാമര്‍ശങ്ങളാണ് അന്വേഷണത്തിന് ഇടയാക്കിയത്. ജനങ്ങള്‍ നികുതി ആയി നല്‍കുന്ന പണത്തില്‍ നിന്ന് തുകയെടുത്ത് പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് ചെലവിടുന്നത് നിയമപരമായി ശരിയല്ലെന്നാണ് ഫിന്‍ലന്‍ഡിലെ നിയമ വിദഗ്ധര്‍ വിശദമാക്കുന്നത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിലാണ് പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണം പൂര്‍ണമാകുന്നത് വരെ ഈ ആനുകൂല്യം എടുക്കില്ലെന്നും സന മരിന്‍ വിശദമാക്കിയിരുന്നു.

Exit mobile version