പോര്‍ച്ചുഗലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തക മരിച്ചു; മരണകാരണം വ്യക്തമല്ല

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്‌സാണ് വാക്‌സിന്‍ ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം മരണപ്പെട്ടത്. അതേസമയം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണോ സോണിയയുടെ മരണ കാരണമെന്ന് വ്യക്തമല്ല.

പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ജോലി ചെയ്യുന്ന സോണിയ ഡിസംബര്‍ മുപ്പതിനാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. പിന്നാലെ 48 മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.

എന്നാല്‍ സോണിയക്ക് നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ അച്ഛന്‍ അബിലിയോ അസെവെഡോ പറയുന്നത്. തന്റെ മകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അസസ്വത്ഥതകളൊന്നും ഉണ്ടായിരുന്നില്ല എന്നും അച്ഛന്‍ പറഞ്ഞു.

സോണിയയുടെ മരണത്തിനുള്ള കാരണം എന്താണെന്ന് അറിയണമെന്നും അച്ഛന്‍ അബിലിയോ ആവശ്യപ്പെട്ടു. പോര്‍ച്ചുഗല്ലില്‍ 427,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് മൂലം 7,118 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്.

Exit mobile version