ഫ്രാന്‍സില്‍ വീണ്ടും ആക്രമണം; പള്ളിയില്‍ വച്ച് പുരോഹിതനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഗുരുതരാവസ്ഥയില്‍

പാരിസ്: ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രാന്‍സിലെ ലയോണ്‍ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പുരോഹിതന് വെടിയേറ്റു. 52കാരനായ നിക്കോളാസ് കകാവെല്‍സ്‌കി എന്ന പുരോഹിതനെയാണ് ആക്രമിച്ചത്. ഉച്ചയ്ക്ക് ശേഷം പള്ളി അടച്ച് മടങ്ങാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ വെടിവച്ചത്. നീസില്‍ പള്ളി ആക്രമിച്ച് മൂന്ന് സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുരോഹിതന് നേരെയുള്ള ആക്രമണം.

ഗുരുതരമായി പരിക്കേറ്റ നിക്കോളാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുരോഹിതന് നേരെ പോയിന്റ് ബ്ലാങ്കില്‍ രണ്ട് തവണ വെടിയുതിര്‍ത്ത അക്രമി ഉടന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് ലയോണിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന് ഫ്രാന്‍സിലെ അധ്യാപകന്റെ തല വെട്ടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ച് മൂന്ന് സ്ത്രീകളെ ആക്രമിച്ചത്. ഒരു സ്ത്രീയുടെ കഴുത്ത് അറുക്കുകയും രണ്ട് പേരെ കുത്തി കൊല്ലുകയുമായിരുന്നു അക്രമി ചെയ്തത്. സംഭവത്തിലും അക്രമിയെ പിടികൂടിയിരുന്നു.

Exit mobile version