ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം; മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

സ്റ്റോക് ഹോം: ഭൗതികശാസ്ത്രത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. റോജര്‍ പെന്‍ റോസ്, റെയ്‌ന്ഗാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.ആപേക്ഷികതാ സിദ്ധാന്തവും തമോഗര്ത്തങ്ങളുടെ രൂപപ്പെടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കണ്ടെത്തലിനാണ് ബ്രിട്ടീഷ് ഗവേഷകനായ റോജര്‍ പെന്‍ റോസിന് പുരസ്‌കാരം ലഭിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഇദ്ദേഹം.

ഗാലക്‌സിയുടെ കേന്ദ്രഭാഗത്ത് ഒരു സൂപ്പര്‍ മാസീവ് കോംപാക്ട് വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനാണ് അമേരിക്കന്‍ ഗവേഷകരായ റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘേസ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ഇരുവരും.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ. ഹാന്‍സണ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (8.2 കോടി രൂപ) ആണ് പുരസ്‌കാരം. ഇന്നലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനവും മൂന്ന് പേര്‍ പങ്കിട്ടിരുന്നു. ഹാര്‍വി ജെ ആള്‍ട്ടര്‍,മൈക്കള്‍ ഹൗട്ടണ്‍,ചാള്‍സ് എം റൈസ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്തതിനാണ് സമ്മാനം.

Exit mobile version