മൗറീഷ്യസ് തീരത്ത് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ചത്ത ഡോള്‍ഫിനുകളുടെ താടിയെല്ലിന് ചുറ്റും നിരവധി മുറിവുകള്‍

അഡിസ് അബാബ: മൗറീഷ്യസ് തീരത്ത് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്ക് അടിയുന്നു. ബുധനാഴ്ച 17 ഡോള്‍ഫിനുകളുടെ ജഡമാണ് തീരത്ത് അടിഞ്ഞ് കൂടിയത്. ഒരു ജപ്പാനീസ് കപ്പല്‍ പവിഴപുറ്റിലിടിച്ച് തകര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡോള്‍ഫിനുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണുന്നത്. ഇത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, ബുധനാഴ്ച ചത്ത നിലയില്‍ കണ്ടെത്തിയ ഡോള്‍ഫിനുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. ഇതിന് ശേഷമേ കൃത്യമായ കാരണം പറയനാകൂവെന്നും അധികൃതര്‍ അറിയിക്കുന്നു. ‘ചത്ത ഡോള്‍ഫിനുകളുടെ താടിയെല്ലിന് ചുറ്റും നിരവധി മുറിവുകളുണ്ടായിരുന്നു. അതേ സമയം എണ്ണയുടെ അംശമൊന്നും പ്രത്യക്ഷത്തില്‍ കാണപ്പെടുന്നില്ല. പത്ത് വയസ്സിന് താഴെയുള്ള ഒന്ന് അവശനിലയില്‍ കരക്കടിഞ്ഞു. അതിന് നീന്താന്‍ കഴിയുന്നില്ല’ മൗറീഷ്യസ് ഫിഷറീസ് മന്ത്രാലയം പറയുന്നു.

ഡോള്‍ഫിനുകള്‍ ചാകുന്നതും എണ്ണ ചോര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ് അടക്കമുള്ള അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകള്‍ മൗറീഷ്യസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ചോര്‍ച്ചയുടെ ആഘാതം വലുതായിരിക്കുമെന്നും ഒരു വലിയ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നും വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞത്.

Exit mobile version