ചരിത്രം കുറിച്ച് നാസ; നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പേടകത്തിന്റെ യാത്ര തുടങ്ങി

വാഷിംങ്ടണ്‍: നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പേടകം രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്.

നേരത്തേ കാലാവസ്ഥ മോശം ആയതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന ചരിത്രദൗത്യം പ്രതിസന്ധികളെ മറിടന്നാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സമയം നാളെ രാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്‌പേസ് സ്റ്റേഷനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ 49-കാരനായ റോബര്‍ട്ട് ബെഹ്ന്‍കെനും, 53-കാരനായ ഡൗഗ്ലസ് ഹര്‍ലിയുമാണ് ‘ഡ്രാഗണ്‍ കാപ്‌സ്യൂളി’ല്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

നാസയുമായി ചേര്‍ന്ന് സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോണ്‍ മാസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. എന്നാല്‍ ടേക്കോഫിന് ഇരുപത് മിനിറ്റ് മുമ്പ് കാലാവസ്ഥാ വെല്ലുവിളിയെ തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

Exit mobile version