റഷ്യന്‍ വിമാനം ഹൈദരാബാദില്‍ നിന്ന് മോസ്‌കോയിലേക്ക് 50 ടണ്‍ മരുന്നുമായി പറന്നുയര്‍ന്നു; ബോയിങ് 777 പാസഞ്ചര്‍ ഫ്ളൈറ്റ് ഹൈദരാബാദില്‍ ഇറങ്ങുന്നത് ചരിത്രത്തിലാദ്യം

ഹൈദരാബാദ്: റഷ്യന്‍ വിമാനം ഹൈദരാബാദില്‍ നിന്ന് മോസ്‌കോയിലേക്ക് 50 ടണ്‍ മരുന്നുമായി പറന്നുയര്‍ന്നു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 50 ടണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വസ്തുക്കളും കയറ്റിക്കൊണ്ട് മോസ്‌കോയിലേക്കുള്ള ആദ്യ റഷ്യന്‍ വാണിജ്യ ചരക്ക് വിമാനം ഹൈദരാബാദില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 12.03 ന് ചരക്കുമായി പുറപ്പെട്ടത്.

റഷ്യന്‍ ഫെഡറേഷന്റെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയ്‌റോഫ്ളോട്ട് എയര്‍ലൈന്‍സിന്റെ വിമാനം ചൊവ്വാഴ്ച രാവിലെ 11.17 നാണ് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. മോസ്‌കോയിലേക്കുള്ള ബോയിങ് 777 പാസഞ്ചര്‍ ഫ്ളൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളെടുക്കാനായി ഹൈദരാബാദില്‍ ഇറങ്ങുന്നത് ചരിത്രത്തിലാദ്യമാണെന്ന് ഹൈദരാബാദ് വിമാനത്താവള വക്താവ് പറയുന്നു.

വിമാനത്താവള വക്താവിന്റെ പ്രതികരണം;

‘ചരിത്രത്തിലാദ്യമായാണ് മോസ്‌കോയിലേക്കുള്ള ബോയിങ് 777 പാസഞ്ചര്‍ ഫ്ളൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളെടുക്കാനായി ഹൈദരാബാദില്‍ ഇറങ്ങുന്നത്. 20 വ്യത്യസ്ത തരം മരുന്നുകളും വാക്സിനുകളും ഉള്‍പ്പെടെ 50 ടണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് കയറ്റിയത്. കൊവിഡ് -19 ലോക്ക്ഡൗണ്‍ കാരണം നിലവില്‍ എയ്‌റോഫ്‌ലോട്ട് ചരക്കുകപ്പലിന്റെ സേവനം പരിമിതപ്പെടുത്തിയിരുന്നു.

അതിനാല്‍ ആഴ്ചതോറും ഈ ചരക്കു കയറ്റം ഹൈദരാബാദ് വിമാനത്താവളം ആലോചിക്കുന്നുണ്ട്. കാര്യങ്ങള്‍ സുഗമമായാല്‍ ഹൈദരാബാദില്‍ നിന്ന് റഷ്യയിലേക്കും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കും ഇത്തരത്തിലുള്ള സേവനങ്ങള്‍ കാര്യമായി പരിഗണിക്കും. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് മരുന്നും അനുബന്ധ വസ്തുക്കളും ആവശ്യമുണ്ട്. അതിനാല്‍ ഈ ചരക്കുവിമാനത്തിന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ള കവാടം തുറക്കാന്‍ കഴിയും.

Exit mobile version