ഭക്ഷണമില്ല, 54 ദിവസമായി കടലില്‍; 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിച്ചു

ധാക്ക: ബംഗ്ലാദേശ് തീരത്ത് കടലില്‍ കുടങ്ങി 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 54 ദിവസമായി ഇവര്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കഴിക്കാന്‍ ഭക്ഷണവും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് 24 പേര്‍ വിശന്ന് വലഞ്ഞ് മരണപ്പെട്ടത്. അതേസമയം, മലേഷ്യയിലെത്താന്‍ കഴിയാതെ ആഴ്ചകളോളം കടലില്‍ കുടുങ്ങിയ 382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

രണ്ടുമാസത്തോളം അവര്‍ കടലിലായിരുന്നുവെന്നും ഭക്ഷണമില്ലാതെ പട്ടിണിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ുധനാഴ്ച രാത്രി തെക്ക് കിഴക്കന്‍ തീരത്ത് പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഏകദേശം 54 ദിവസത്തോളമാണ് ഇവര്‍ കടലില്‍ അകപ്പെട്ടത്. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരത്തെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം.

മലേഷ്യയിലേക്ക് പോകുകയായിരുന്നുവെന്നും എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യ തീരദേശ പട്രോളിംഗ് ശക്തമാക്കിയപ്പോള്‍ കരയ്ക്കെത്താന്‍ കഴിയാതെ ഇവര്‍ കടലില്‍ അകപ്പെടുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന മറ്റ് വിവരങ്ങള്‍.

Exit mobile version