കൊവിഡ് 19; സ്ത്രീകളേക്കാള്‍ കൂടുതല്‍ രോഗ സാധ്യത പുരുഷന്മാരില്‍; പുതിയ കണ്ടെത്തല്‍ ഇങ്ങനെ

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് ആദ്യം ബാധിക്കുന്നത് ആരെയാണ്..? കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കൂടി കണ്ടെത്തിയിരിക്കുകയാണ്. ആദ്യമേ തന്നെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉള്ള ആളുകളില്‍ കൊറോണ വൈറസ് പെട്ടന്ന് തന്നെ പിടിമുറുക്കുന്നുവെന്നാണ് വിവരം.

അതോടൊപ്പം 60 വയസിന് മുകളിലുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഏറെപ്പേരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളില്‍ പ്രതിരോധ സംവിധാനം മെച്ചപ്പെട്ടതായിരിക്കും, അതിനാല്‍ അവരില്‍ രോഗബാധ കാണുന്നത് കുറവാണെന്നുമാണ് പഠനം. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവും കൂടുതല്‍ രോഗ സാധ്യത കാണുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശരീരത്തിലെ ഒരു പ്രോട്ടീന്‍ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ് കൊറോണ വൈറസ് പ്രവര്‍ത്തിക്കുന്നത്.

എസിഇ 2 എന്ന പ്രോട്ടീന്‍ രക്തസമ്മര്‍ദം ഏകോപിപ്പിക്കുന്ന എന്‍സൈമുകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ശ്വാസകോശമടക്കമുള്ളവയുടെ ഉപരിതലത്തിലെ ടിഷ്യൂവിലാണ് ഇത് കാണപ്പെടുന്നത്. ഈ എസിഇ 2 എന്ന പ്രോട്ടീനാണ് കൊറോണ വൈറസിന് മനുഷ്യശരീരത്തിനുള്ളിലേക്ക് എത്താനുള്ള വഴി ഒരുക്കുന്നത്. ഈ പ്രോട്ടീന്‍ വഴി വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇവ പതിന്‍മടങ്ങായി വര്‍ധിക്കുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു. തുടര്‍ന്ന് രണ്ട് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ തന്നെ പനി,ജലദോഷം,ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നീ കൊവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും.

പ്രായമായവരില്‍ എസിഇ 2 എന്ന പ്രോട്ടീന്‍ വളരെ കൂടിയ അളവില്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് പ്രായമായ പുരുഷന്മാരില്‍. സ്ത്രീകളില്‍ എസിഇ 2 എന്ന പ്രോട്ടീനിന്റെ സാന്നിധ്യം താരതമ്യേന കുറവുമായിരിക്കും. പ്രോട്ടീന്‍ സാന്നിധ്യം പുരുഷന്‍മാരില്‍ കൂടുതല്‍ ഉണ്ടാവുകയും കൊവിഡ് വൈറസ് ബാധ ഏല്‍ക്കുകയും ചെയ്യുന്നതോടെ ഇവരില്‍ മരണ സാധ്യതയും കൂടുന്നുവെന്ന് പഠനത്തില്‍ പറയുന്നു. അതിനാല്‍ പ്രായമായവരും മറ്റെന്തെങ്കിലും രോഗമുള്ളവരും ഉദാഹരണത്തിന് കരള്‍ രോഗം,കാന്‍സര്‍ പ്രമേഹം എന്നിങ്ങനെ ഏതെങ്കിലും തരത്തില്‍ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധനല്‍കേണ്ടതുണ്ട്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം തീര്‍ത്തും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന വൈറസ് ഇതിനോടകം തന്നെ ലോകമൊട്ടാകെ വ്യാപിച്ചു കഴിഞ്ഞു. ലോകത്താകമാനം ഒമ്പത് ലക്ഷത്തോളം ആളുകളില്‍ ഇതുവരെ ലോകമൊട്ടാകെ രോഗം സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 43000 ആളുകള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ഇതുവരെ വാക്‌സില്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോകമൊട്ടാകെയുള്ള ആരോഗ്യമേഖലയിലെ വിദഗ്ദന്മാരുടെയും ശ്രമം.

പലപഠനങ്ങളും പരീക്ഷണങ്ങളും അതിനായി നടക്കുന്നുമുണ്ട്. വൈറസ് വ്യാപനം തടയുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക. നിരീക്ഷണത്തില്‍ പ്രവേശിക്കുക. വെള്ളം നന്നായി കുടിക്കുകയും കൈവൃത്തിയായി കഴുകുകയും ചെയ്യുക. മാസ്‌ക് ഉപയോഗിക്കുക. മറ്റെല്ലാത്തിലുമുപരി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി പുറത്ത് കറങ്ങി നടക്കാതിരിക്കുക. നമ്മുടെ ജീവനും അതിലുപരി മറ്റുള്ളവരുടെ ജീവനും വില കല്‍പ്പിക്കാം അതോടൊപ്പം എല്ലാ മുന്‍കരുതലുകളുമെടുക്കാം. എന്നാല്‍ മാത്രമേ ഈ മഹാമാരിയെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിക്കൂ.

Exit mobile version