കൊവിഡ് 19; ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അടച്ചിടാന്‍ തീരുമാനിച്ചു, ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പ്രവര്‍ത്തനം തുടരും

റോം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അടച്ചിടാന്‍ തീരുമാനിച്ചു. എംബസി അടച്ചിടുമെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി തുറന്ന ഹെല്‍പ് ലൈന്‍ നമ്പറുകളുടെ പ്രവര്‍ത്തനം തുടരുമെന്നാണ് എംബസി അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം ഇറ്റലിയില്‍ വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി തിരികെ വരാനാകാതെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. ഇവരെ കൊണ്ടുവരാനുള്ള മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു.

അതേസമയം ഇറ്റലിയില്‍ വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 200 പേരാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 897 ആയി. 12462 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ ഇറ്റലിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി. ഇറ്റലി പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. മരണസംഖ്യ കൂടിയതോടെ ഇറ്റലിയില്‍ യാത്രാ നിരോധനവും പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്ന് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് കൂടുതലായി ബാധിച്ചത് ഇറ്റലിയെയാണ്.

അതേസമയം കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 121 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. ഡബ്ല്യുഎച്ച്ഒയുടെ അധ്യക്ഷന്‍ ടെഡ്രോസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവിധരാജ്യങ്ങളിലായി 1,22,289 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു.

Exit mobile version