സ്‌കൂളിലെ ഉദ്യോഗസ്ഥനെ തല്ലി; ആറുവയസുകാരിയെ കൈവിലങ്ങോടെ അറസ്റ്റ് ചെയ്ത് പോലീസ്, രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

വാഷിംഗ്ടണ്‍: ആറ് വയസുകാരിയെ കൈവിലങ്ങ് വെച്ച് അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. അമേരിക്കയിലെ ഒര്‍ലാന്റോയിലാണ് കായ എന്ന കൊച്ചു പെണ്‍കുട്ടിയെ പോലീസ് കൈവിലങ്ങ് വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വിട്ടത്.

ഒര്‍ലാന്റോ ചാര്‍ട്ടര്‍ സ്‌കൂളിലെ ഉദ്യോഗസ്ഥനെ ഈ കുഞ്ഞ് ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് കേസ്. കൈവിലങ്ങ് കണ്ട് ഇതെന്തിനാണെന്ന് കുട്ടി ചോദിക്കുന്നുണ്ട്. ഇത് നിനക്കുള്ളതാണെന്ന് പോലീസ് മറുപടിയും നല്‍കുന്നുണ്ട്. പിന്നീട് മറ്റൊരു ഓഫീസര്‍ ആ കുഞ്ഞു കൈകള്‍ അവ കൊണ്ട് ബന്ധിക്കുന്നതും കാണാം. അതോടെ കായ സഹായിക്കണേ എന്ന ഉച്ചത്തില്‍ കരയാനും തുടങ്ങി.

പിന്നീട് പോലീസ് വാഹനത്തിലേയ്ക്ക് ആ കുട്ടിയെ കൊണ്ടു പോകാനൊരുങ്ങുമ്പോള്‍ എനിക്ക് പൊലീസ് കാറില്‍ പോകണ്ട എന്ന് അവള്‍ വിതുമ്പുന്നതും കേള്‍ക്കാം. ‘നിനക്ക് പോകണ്ടേ… പോയേ മതിയാകൂ’ എന്ന് ഓഫീസര്‍ പറയുന്നു. എനിക്ക് ഒരവസരം കൂടിത്തരൂ എന്നവള്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു. വാഹനത്തില്‍ കയറ്റി സീറ്റ് ബെല്‍റ്റ് ഇടുന്നതും കരച്ചിലോടെ കായ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Exit mobile version