യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവം: തുടര്‍ച്ചയായ നാലാം ദിവസവും ഇറാനില്‍ ജനരോഷം ശക്തം

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം അപകടത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറഞ്ഞ്, രാജിവെച്ച് ഒഴിഞ്ഞ് നിയമ നടപടി നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ടെഹ്‌റാന്‍: യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത്തതില്‍ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഇറാനില്‍ ജനരോഷം തുടരുകയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം അപകടത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറഞ്ഞ്, രാജിവെച്ച് ഒഴിഞ്ഞ് നിയമ നടപടി നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇറാന്‍ പൗരന്മാര്‍ അടക്കം 176 പേരു ജീവനെടുത്ത വിമാന ആക്രമണം അബദ്ധത്തില്‍ പിണഞ്ഞതാണെന്ന ഇറാന്റെ കുറ്റ സമ്മതത്തിന് പിന്നാലെയാണ് പ്രതിഷേധം അണപൊട്ടിയത്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം, ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടി ഉതിര്‍ത്തെന്നാണ് ആരോപണം. ടെഹ്‌റാനില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഗുരുതരാമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും ജനക്കൂട്ടം പേടിച്ച് ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച് ടെഹ്‌റാന്‍ പോലീസ് രംഗത്ത് എത്തി. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പലയിടത്തും കണ്ണീര്‍വാതക പ്രയോഗിച്ചു എന്നാണ് പോലീസിന്റെ വിശദീകരണം.

Exit mobile version