ഫിലിപ്പൈന്‍സിനെ വിറപ്പിച്ച് ‘ഫാന്‍ഫോണ്‍’ ചുഴലിക്കാറ്റ്; ക്രിസ്മസ് രാവില്‍ എത്തിയ ദുരന്തം എടുത്തത് ഒമ്പത് ജീവനുകള്‍

സെന്‍ട്രല്‍ ഫിലിപ്പൈന്‍, നോര്‍ത്തേണ്‍ മിന്ദനാവോ എന്നിവിടങ്ങളിലെ 38 ഗ്രാമങ്ങളില്‍ നിന്നായി 24,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.

മനില: ഫിലിപ്പൈന്‍സിനെ വിറപ്പിച്ച് ‘ഫാന്‍ഫോണ്‍’ ചുഴലിക്കാറ്റ്. ക്രിസ്മസ് രാവില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഒമ്പത് ജീവനുകള്‍ എടുത്തു. കനത്ത നാശമാണ് സംഭവിച്ചത്. ശക്തമായ കാറ്റ് കൂടാതെ കനത്ത മഴ കൂടി പെയ്തിറങ്ങിയതോടെ നാശനഷ്ടങ്ങള്‍ ഇരട്ടിച്ചു. ഇലോഇലോ, കാപിസ്, ലൈറ്റി എന്നീ പ്രവിശ്യകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെന്‍ട്രല്‍ ഫിലിപ്പൈന്‍, നോര്‍ത്തേണ്‍ മിന്ദനാവോ എന്നിവിടങ്ങളിലെ 38 ഗ്രാമങ്ങളില്‍ നിന്നായി 24,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറോളം ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കിഴക്കന്‍ സമാര്‍ പ്രവിശ്യയില്‍ ഫാന്‍ഫോണ്‍ ചുഴലിക്കാറ്റ് കരതൊട്ടത്.

നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. പ്രളയസമാനമായി പലയിടങ്ങളും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഫിലിപ്പിനില്‍ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാന്‍ഫോണ്‍ വിയറ്റ്നാമിനെ ലക്ഷ്യമാക്കി നീങ്ങും. ഈ വര്‍ഷം 21-ാമത്തെ ചുഴലിക്കാറ്റാണ് ഫിലിപ്പൈന്‍സില്‍ വീശുന്നത്.

Exit mobile version