‘ബിഗ് ബ്രദര്‍’ ഷോയില്‍ മത്സരാര്‍ത്ഥിക്ക് പീഡനം; പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി വിവിധ കമ്പനികള്‍

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് 'ബിഗ് ബ്രദര്‍' ഷോയുടെ സ്പാനിഷ് പതിപ്പിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി വിവിധ കമ്പനികള്‍.

മഡ്രിഡ്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ‘ബിഗ് ബ്രദര്‍’ ഷോയുടെ സ്പാനിഷ് പതിപ്പിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി വിവിധ കമ്പനികള്‍. ഇതോടെ നെസ്ലെ, നിസ്സാന്‍, ബിബിവിഎ എന്നീ കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ ബിഗ് ബ്രദര്‍ ഷോയില്‍ നല്‍കുന്നതില്‍ നിന്നും പിന്‍മാറുകയാണെന്ന് ഉണ്ടായത്. ട്വിറ്ററിലൂടെ അവര്‍ ഇക്കാര്യം അറിയിച്ചു.

പരിപാടിയിലെ മത്സരാര്‍ത്ഥിയായ കാര്‍ലോറ്റ പ്രാഡോയാണ് സഹമത്സരാര്‍ത്ഥിയായ ജോസ് മരിയ ലോപ്പസ് പെരസ് പീഡിപ്പിച്ചതായി പരാതി നല്‍കിയത്. 2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ‘ബിഗ് ബ്രദര്‍’ ഹൗസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ മദ്യപിച്ച് അബോധാവസ്ഥയിലായ പ്രാഡോയെ ലോപ്പസ് പെരസ് പീഡിപ്പിച്ചെന്നാണ് പരാതി. മത്സരാര്‍ത്ഥികളെ ഒരു വീടിനുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ താമസിപ്പിക്കുന്ന ‘ബിഗ് ബ്രദര്‍’ ഷോയില്‍ നിന്നാണ് പീഡന പരാതി ഉയര്‍ന്നത്. ഇതോടെ ലോപ്പസ് പെരസിനെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഷോയുടെ നിര്‍മ്മാതാക്കള്‍ പീഡന ദൃശ്യങ്ങള്‍ പ്രാഡോയെ കാണിച്ചപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി ഇവര്‍ അറിയുന്നതെന്ന് ന്യൂസ് വെബ്‌സൈറ്റായ ഇഐ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്തു. അബോധാവസ്ഥയില്‍ താന്‍ പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞ് പ്രാഡോ മാനസികമായി തകര്‍ന്നുപോയെന്നും തനിക്ക് ഒരു സൈക്കോളജിസിറ്റിന്റെ കൗണ്‍സിലിങ് ആവശ്യമായിരുന്നെന്നും പ്രാഡോ ഇഐ കോണ്‍ഫിഡന്‍ഷ്യലിനോട് പറഞ്ഞു.

സ്‌പെയിനിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ടെലികിനോ എന്ന ചാനലിലാണ് ‘ബിഗ് ബ്രദര്‍’ സംപ്രേക്ഷണം ചെയ്തിരുന്നത്.

Exit mobile version