ഈ കടല്‍ തീരത്ത് ലഭിക്കുന്നത് മത്സ്യങ്ങള്‍ മാത്രമല്ല, കിലോക്കണക്കിന് കൊക്കെയ്‌നും; പാഞ്ഞെത്തി കൗമാരക്കാര്‍ ഉള്‍പ്പടെയുള്ളവര്‍, ഗതികെട്ട് ബീച്ചുകള്‍ അടച്ചു

ഒക്ടോബര്‍ പകുതി മുതല്‍ ആയിരം കിലോഗ്രാമിലേറെ കൊക്കെയ്നാണ് ഇവിടങ്ങളിലെ അടിഞ്ഞു കൂടിയത്.

പാരീസ്: കടലില്‍ നിന്ന് പൊതുവെ മത്സ്യങ്ങളും മറ്റുമാണ് ലഭിക്കുക, ചിലപ്പോള്‍ നിധി വരെ കിട്ടിയേക്കും. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു ബീച്ചില്‍ മത്സ്യങ്ങള്‍ക്കൊപ്പം ലഭിച്ചത് കിലോക്കണക്കിന് കൊക്കെയ്‌നുകളാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ അത്രയേറെ കൊക്കെയ്ന്‍ പായ്ക്കറ്റുകളാണ് തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.

മാരക മയക്കുമരുന്നായ കൊക്കെയ്ന്‍ കടല്‍ത്തീരത്ത് അടിയുന്നത് പതിവായതോടെ കൗമാരക്കാര്‍ ഉള്‍പ്പടെയുള്ളവരാണ് കടല്‍ തീരത്തേയ്ക്ക് പാഞ്ഞെത്തിയത്. പായ്ക്കറ്റുകള്‍ ഉള്‍പ്പടെയാണ് ബീച്ചിലെത്തുന്നവര്‍ വാരികൊണ്ട് പോകുന്നത്. ഇതോടെ ഗതികെട്ട് തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബീച്ചുകളെല്ലാം അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്.

ഒക്ടോബര്‍ പകുതി മുതല്‍ ആയിരം കിലോഗ്രാമിലേറെ കൊക്കെയ്നാണ് ഇവിടങ്ങളിലെ അടിഞ്ഞു കൂടിയത്. ഇപ്പോള്‍ ഫ്രാന്‍സിന്റെ വടക്കന്‍ തീരങ്ങളിലും കൊക്കെയ്ന്‍ പായ്ക്കറ്റുകള്‍ അടിയുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അഞ്ചുകിലോ തൂക്കം വരുന്ന പായ്ക്കറ്റുകളാണ് കടലില്‍നിന്ന് തീരത്തടിയുന്നത്. എല്ലാ തീരങ്ങളിലുമായി ദിവസവും നൂറുകിലോയോളം കൊക്കെയ്ന്‍ വന്നടിയുന്നുണ്ട്. എന്നാല്‍ ഇതുവരെ ഈ കൊക്കെയ്ന്‍ പായ്ക്കറ്റുകളുടെ ഉറവിടം എവിടെയാണെന്ന് അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല.

ഉള്‍ക്കടലിലും സമാനരീതിയിലുള്ള പായ്ക്കറ്റുകള്‍ കണ്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറെ അപകടകരമായ കൊക്കെയ്ന്‍ ആണ് തീരത്തടിയുന്നതെന്നും ജനങ്ങള്‍ ഒരുകാരണവശാലും പായ്ക്കറ്റുകളില്‍ തൊടരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. കടല്‍തീരങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. ബീച്ചുകളില്‍ നടക്കുന്നതുപോലും പോലീസ് ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. മാത്രമല്ല, ബീച്ചുകള്‍ക്ക് സമീപമെത്തുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

Exit mobile version