1923ന് ശേഷം ആദ്യമായി ഡിസംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ്; ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്

ഈ ആഴ്ച അവസാനത്തോടെ ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും.

ലണ്ടന്‍: 1923ന് ശേഷം ആദ്യമായി ഡിസംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ബ്രിട്ടന്‍. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് വീണ്ടും ഒരു ഇടക്കാല തെരഞ്ഞെടുപ്പിന്‌ വഴിയൊരുങ്ങിയിരിക്കുന്നത്. ഡിസംബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ ആഴ്ച അവസാനത്തോടെ ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും. 438 പേരുടെ പിന്തുണയാണ് പാര്‍ലമെന്റില്‍ ജോണ്‍സന് ലഭിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ജോണ്‍സന്റെ നാലാം ശ്രമമാണ് ഫലം കണ്ടത്. തെരഞ്ഞെടുപ്പിന് മുന്‍പായി അഞ്ച് ആഴ്ചയാണ് പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് കിട്ടുക. രാജ്യത്തിന്റെ ഭാവിക്കും ബ്രക്സ്റ്റിനും വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ബോറിസ് ജോണ്‍സന്‍ പറയുന്നു.

ഇടക്കാല തെരഞ്ഞടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രെക്‌സിറ്റിനുള്ള തടസ്സങ്ങള്‍ നീക്കുകയാണ് ബോറിസ് ജോണ്‍സണ്‍ ലക്ഷ്യമിടുന്നത്. ബ്രക്‌സിറ്റിനുള്ള നടപടികള്‍ തുടങ്ങിവയ്ക്കാന്‍ ജനുവരി 31 വരെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ തന്റെ ബ്രെക്‌സിറ്റ് കരാറിന് അനുമതി നേടാനാണ് ജോണസന്റെ നീക്കം.

Exit mobile version