പകല്‍ ഫുട്‌ബോള്‍ കളി, രാത്രി ജയിലില്‍ ഉറക്കം; ബ്രൂണോ വീണ്ടും കളിക്കളത്തില്‍

ബ്രസീല്‍ ക്ലബ്ബ് ഫ്ളമംഗോയുടെ മുന്‍ ഗോള്‍കീപ്പറായിരുന്നു ബ്രൂണോ.

സാവോപോളോ: മുന്‍ പങ്കാളിയും മോഡലുമായ എലിസ സമുദിയോയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗോള്‍കീപ്പര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പരോളിലിറങ്ങി സ്വന്തം ക്ലബ്ബിന് വേണ്ടി കളിച്ചു. 22 വര്‍ഷത്തെ തടവു ശിക്ഷയാണ് ബ്രൂണോയ്ക്ക് വിധിച്ചത്. എന്നാല്‍ പകല്‍ മുഴുവനും ബ്രൂണോയ്ക്ക് ഫുട്‌ബോള്‍ കളിക്കാം. പക്ഷേ രാത്രി ഉറക്കത്തിന് ജയിലില്‍ എത്തിയേ മതിയാകൂ. ഇതാണ് നിബന്ധന.

ജയിലില്‍ നിന്നെത്തിയ ബ്രൂണോയ്ക്ക് പുതിയ ക്ലബ്ബ് പോകോസ് ഡി കാള്‍ഡാസ് ഗംഭീര സ്വീകരണം തന്നെയാണ് ഒരുക്കിയിരുന്നത്. സൗഹൃദമത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ബ്രൂണോ ചില മിന്നല്‍ സേവുകളും നടത്തി. പോകോസ് 2-0ന് ജയിക്കുകയും ചെയ്തു. ബ്രസീല്‍ ക്ലബ്ബ് ഫ്ളമംഗോയുടെ മുന്‍ ഗോള്‍കീപ്പറായിരുന്നു ബ്രൂണോ.

2013ല്‍ ആണ് എലിസയെ ബ്രൂണോയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. ബ്രൂണോയിലുണ്ടായ മകന് ചെലവിന് നല്‍കണമെന്ന് എലിസ ആവശ്യപ്പെട്ടിരുന്നു. തന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് എലിസയെ കഴുത്തുഞെരിച്ച് കൊന്നെന്നും ശരീരം വെട്ടിനുറുക്കി നായ്ക്കള്‍ക്ക് ഇട്ടുകൊടുത്തെന്നും ബ്രൂണോ സമ്മതിക്കുകയും ചെയ്തു. ഇത് ബ്രസീലിനെയും ഫുട്‌ബോള്‍ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ കൊലയില്‍ തനിക്ക് നേരിട്ടുപങ്കില്ലെന്നും ബ്രൂണോ വെളിപ്പെടുത്തിയിരുന്നു.

ശേഷമാണ് ഇദ്ദേഹത്തിന് 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തടവില്‍ കിടന്നു കൊണ്ടാണ് പോകോസ് ക്ലബ്ബുമായി കരാറിലെത്തുന്നത്. ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് പകല്‍ പരിശീലനത്തിനോ മറ്റോ പോകാമെന്ന് അടുത്തിടെ കോടതിവിധി ഉണ്ടായിരുന്നു. ജയിലില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ബ്രൂണോയുടെ പുതിയ ക്ലബ്ബ്.

Exit mobile version