ഗര്‍ഭഛിദ്ര ഡോക്ടറുടെ വീട് മരണശേഷം വൃത്തിയാക്കി; ലഭിച്ചത് 2246 ഭ്രൂണങ്ങള്‍! അമ്പരന്ന് അധികൃതര്‍

സര്‍ട്ടിഫിക്കറ്റില്‍ ഇയാള്‍ തിരുമ്മു ചികിത്സ വിദഗ്ദ്ധനായ ഫിസിഷ്യന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇല്ലനോസ്: മുന്‍ ഗര്‍ഭഛിദ്ര ഡോക്ടറുടെ വീട് മരണശേഷം വൃത്തിയാക്കിയപ്പോള്‍ കണ്ടത് ഏവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വീടിനുള്ളില്‍ നിന്ന് 2246 ഭ്രൂണങ്ങളാണ് ലഭിച്ചത്. ഡോ ഉള്‍റിച് ക്ലേപ്‌ഫെറിന്റെ വീട്ടില്‍ നിന്നുമാണ് ഇത്രയും അധികം ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ഇല്ലിനോയിസ് എന്ന സ്ഥലത്താണ് സംഭവം. 13 കാരിയായ പെണ്‍കുട്ടിയുടെ ഗര്‍ഭചിദ്രം നടത്തിയത് സര്‍ക്കാരിനെ അറിയിച്ചില്ല എന്നതിന്റെ പേരില്‍ ഇയാളുടെ ലൈസന്‍സ്‌ മുന്‍പ് നഷ്ടമായിരുന്നു.

ഇന്ത്യാനയ്ക്കടുത്ത് ഇയാള്‍ക്ക് ഒരു ക്ലിനിക്ക് ഉണ്ടായിരുന്നു. ലൈസന്‍സ്‌ നഷ്ടമായതിന് ശേഷം ഇത് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ട്ടിഫിക്കറ്റില്‍ ഇയാള്‍ തിരുമ്മു ചികിത്സ വിദഗ്ദ്ധനായ ഫിസിഷ്യന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 43 വര്‍ഷമായി ഇയാള്‍ ഗര്‍ഭചിദ്രം നടത്തി വരികയായിരുന്നു. ഇത്രയും കാലമായി തനിക്ക് ഇക്കാര്യത്തില്‍ തനിക്ക് ഒരു കൈപ്പിഴ പോലും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

‘സ്ത്രീകളാണ് ഗര്‍ഭം ധരിക്കുന്നത്, പുരുഷനല്ല. അവരുടെ വ്യക്തിജീവിതത്തില്‍ അവര്‍ക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീയെടുത്താല്‍ അതിനെ നമ്മള്‍ മാനിക്കേണ്ടതുണ്ട്. ഞാനിവിടെ ആരെയും തിരുത്താനില്ല. ഞാനിവിടെ ആരെക്കുറിച്ചും മുന്‍ധാരണകള്‍ പങ്കുവയ്ക്കാനുമില്ല,’ ഈ കേസിലെ വാദത്തിനിടെ അദ്ദേഹം കോടതിയില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. മരണശേഷം ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 2246 ഭ്രൂണങ്ങളും വിശദമായ പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് എടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Exit mobile version