ശക്തമായ ഇടിമിന്നല്‍; സെപ്റ്റിക് ടാങ്കും ടോയ്‌ലെറ്റും പൊട്ടിത്തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ടാങ്കിലും ടോയ്‌ലെറ്റ് പൈപ്പിലുമുണ്ടായ മീഥേനിന്റെ സാന്നിധ്യമാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഫ്‌ലോറിഡ: ശക്തമായ ഇടിമിന്നലില്‍ സെപ്റ്റിക് ടാങ്കും ടോയ്‌ലെറ്റും പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഞായറാഴ്ച മേരിലു വാര്‍ഡ് എന്ന സ്ത്രീയുടെ വീട്ടില്‍ മിന്നല്‍ അടിക്കുകയായിരുന്നു. ഉടനെ സെപ്റ്റിക് ടാങ്കും ടോയ്‌ലെറ്റും പൊട്ടിത്തെറിക്കുകയായിരുന്നു.

ബാത്ത്‌റൂമിലും അതിനോട് ചേര്‍ന്നുള്ള ബെഡ്‌റൂമിലും ആളില്ലാതിരുന്നതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നും സംഭവിച്ചില്ല. വലിയൊരു അപകടത്തില്‍ നിന്നാണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വന്‍ശബ്ദത്തിന് പിന്നാലെ വീടിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നു. ഭയന്ന വീട്ടുടമ മേരിലു സഹായത്തിന് ആളെ വിളിക്കുകയായിരുന്നു.

തുടര്‍ന്ന് മാസ്റ്റര്‍ ബെഡ് റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ടു. ചെന്ന് നോക്കിയപ്പോള്‍ കണ്ടത് ചിന്നിചിതറി കിടക്കുന്ന ടോയ്‌ലെറ്റ് ആണ്. ഇടിമിന്നല്‍ സെപ്റ്റിക് ടാങ്കില്‍ ഏല്‍പ്പിച്ച പ്രഹരമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം. ടാങ്കിലും ടോയ്‌ലെറ്റ് പൈപ്പിലുമുണ്ടായ മീഥേനിന്റെ സാന്നിധ്യമാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Exit mobile version