പ്രണയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, പിന്നെ ഞങ്ങളുടെ പ്രണയം കാണുമ്പോള്‍ മാത്രം നെറ്റി ചുളിക്കുന്നത് എന്തിനാണ്…? കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതികള്‍ ചോദിക്കുന്നു

ആ പ്രണയ കഥയും ജീവിതത്തില്‍ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകളും തുറന്ന് പറയുകയാണ് ഇവര്‍.

കൊച്ചി: സ്വവര്‍ഗ ദമ്പതികളെ ഇപ്പോഴും അംഗീകരിക്കാനുള്ള വളര്‍ച്ച നമ്മുടെ സമൂഹത്തിന് ആയിട്ടില്ല. അതിനു തെളിവാണ് കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതികളുടെ ജീവിതം. കുറ്റപ്പെടുത്തലിലൂടെയും ഒറ്റപ്പെടുത്തലിലൂടെയും കടന്നു പോവുകയാണ് ഇവര്‍. ഇവരുടെ വിവാഹം കുടുംബത്തിന്റെ സമ്മതത്തോടെ ഒരു വര്‍ഷം മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്. ഇപ്പോള്‍ ആ പ്രണയ കഥയും ജീവിതത്തില്‍ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകളും തുറന്ന് പറയുകയാണ് ഇവര്‍.

‘പ്രണയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പിന്നെ ഞങ്ങളുടെ പ്രണയം കാണുമ്പോള്‍ മാത്രം നിങ്ങള്‍ നെറ്റി ചുളിക്കുന്നത് എന്തിനാണ്?’- സ്വവര്‍ഗ പുരുഷ ദമ്പതികളായ നികേഷിനും സോനുവിനും ചോദിക്കാനുള്ളതാണ് ഇത്. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിനാല് വര്‍ഷത്തോളം മറ്റൊരാളുമായി പ്രണയത്തിലായിരുന്നു നികേഷ്. ആ ബന്ധം തകര്‍ന്നതോടെ നിരാശയും മാനസികസമ്മര്‍ദ്ദവുമേറി.

ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ക്കിടെയാണ് സോനുവിനെ പരിചയപ്പെടുന്നതും ജീവിതത്തിലെ നാഴിക കല്ലായി മാറിയതും. ഞങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ നിങ്ങളുടെ വീട്ടിലും ഒരു കുട്ടിയെങ്കിലും സ്വവര്‍ഗമായി വളരുന്നുണ്ടാവാം എന്ന കാര്യം ഓര്‍മ്മ വേണമെന്നും നികേഷ് പറയുന്നുണ്ട്. എറണാകുളം ജില്ലയിലെ കാക്കനാട് ആണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. നികേഷിന് ബിസിനസ് ആണ്. സോനു ബിപിഒയില്‍ ജോലി ചെയ്യുകയാണ്.

നികേഷിന്റെ വാക്കുകള്‍ ഇങ്ങനെ;

സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് ആദ്യമത് മനസ്സിലായതുപോലുമില്ല. പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് സമയമെടുത്തു. പിന്നീട് ആദ്യപ്രണയം തകര്‍ന്നപ്പോള്‍ ഞാനനുഭവിച്ച വേദന അമ്മ നേരില്‍ക്കണ്ടു. അധികം വൈകാതെ അമ്മക്ക് എന്നെയും എന്റെ സ്വത്വത്തെയും ഉള്‍ക്കൊള്ളാന്‍ സാധിച്ചു. സോനുവിനെ പരിചയപ്പെട്ട ശേഷം അമ്മയുടെ അടുത്ത് കൊണ്ടുപോയി. വിവാഹത്തിന് സമ്മതമറിയിച്ചു. അപ്പോഴും സമൂഹം എന്തുപറയും എന്ന പേടി അമ്മയ്ക്കുണ്ടായിരുന്നു, ഇപ്പോഴും ഉണ്ടായിരിക്കാം.

സോനുവും കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയാണ്. വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയതോടെ പേടി ഇരട്ടിയായി. ആ സമയത്താണ് എന്നെ പരിയപ്പെടുന്നത്. അങ്ങനെ വീട്ടില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം പ്രശ്‌നങ്ങളുണ്ടായി. പിന്നീട് ഡോ. പിജെ ജോണിന്റെ സഹായത്തോടെ വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കി. കാര്യങ്ങള്‍ മനസ്സിലായതോടെ എന്നെ കാണണമെന്ന് സോനുവിന്റെ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെ രണ്ടാളും വീട്ടില്‍ പോയി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി.

കൗമാരപ്രായത്തിലേ എന്റെ സ്വത്വം തിരിച്ചറിഞ്ഞയാളാണ് ഞാന്‍. പക്ഷേ വീട്ടിലോ സുഹൃത്തുക്കളോടോ പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വായിച്ച കഥകളും പുസ്തകങ്ങളും എല്ലാം പറഞ്ഞത് ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മാത്രമാണ്. കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്. ലോകത്ത് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴാണ് സ്വവര്‍ഗാനുരാഗം എന്നത് ഒരു തെറ്റല്ലെന്നും തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്നും മനസ്സിലായത്. അന്നാണ് ആദ്യമായി ധൈര്യം തോന്നിയത്, സ്വയം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തോന്നിയത്.

ഇപ്പോഴും ഞങ്ങളെ അംഗീകരിക്കാന്‍ മടിയുള്ള ഒരുപാട് ആളുകളുണ്ട്. സ്വവര്‍ഗാനുരാഗം എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്‌നമാണത്. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. ഞങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുള്ള ഇടമാണിത്. കുറ്റപ്പെടുത്തുന്നവരുടെ കുടുംബത്തിലും സ്വവര്‍ഗാനുരാഗികളായ കുട്ടികളുണ്ടാകാം. അതോര്‍മ്മ വേണം.

Exit mobile version