സിനിമാ സ്റ്റൈലില്‍ കത്തെഴുതിവെച്ച പിടികിട്ടാപ്പുള്ളി മൊട്ട ജോസ് ഒടുവില്‍ പിടിയില്‍

കൊല്ലം: പിടികിട്ടാപ്പുള്ളി മൊട്ട ജോസ് ഒടുവില്‍ പോലീസ് പിടിയില്‍. ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ച് സിനിമാ സ്റ്റൈലില്‍ വീട്ടുകാര്‍ക്ക് കത്തെഴുതിവെച്ച് രക്ഷപ്പെട്ട മോഷ്ടാവിനെയാണ് നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് പിടിച്ചത്. നാട്ടിലെ പേരുകേട്ട കളളന്‍ മൊട്ട ജോസിനെ പിടികൂടാന്‍ നാട്ടുകാര്‍ സ്‌ക്വാര്‍ഡ് തന്നെ രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കൊല്ലം കല്ലുംകുന്നത്ത് ഭാഗത്ത് നിന്നാണ് കള്ളന്‍ ജോസിനെ പിടികൂടിയത്. ഒരു വമ്പന്‍ മോഷണം കഴിഞ്ഞുള്ള വരവിനിടെയാണ് കെണിയില്‍പ്പെട്ടത്. പിടികൂടിയ ഉടനെ ഇയാള്‍ സിനിമാ സ്‌റ്റൈലില്‍ ഒടാന്‍ ശ്രമിച്ചു, എന്നാല്‍ ഇവിടെ മൊട്ട ജോസ് ശരിക്കും പെട്ടു. പിടിയിലായ സമയത്ത് ഇയാളുടെ കൈയ്യില്‍ നിന്നും ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചതാണെന്നാണ് കരുതുന്നത്.

മോഷണം ഒരു സ്ഥിരം തൊഴിലാക്കിയെടുത്ത മൊട്ട ജോസ് കഴിഞ്ഞ ദിവസമാണ് പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും 50 പവനും അരലക്ഷം രൂപയും മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ കള്ളനെ തപ്പി പോലീസ് നാടുമൊത്തം പരക്കം പാഞ്ഞെങ്കിലും പിടികൂടാനായില്ല. എന്നാല്‍ കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടായിരുന്നു. മോഷണം നടത്തി ക്ഷീണിതനായ കള്ളന്‍ തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടില്‍ വിശ്രമ ജീവിത്തിലായിരുന്നു. പിന്നീട് വീട്ടുകാര്‍ക്ക് കത്ത് എഴുതിവെച്ച് പോലീസെത്തുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്നും രക്ഷപ്പെട്ടു.

‘നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍ എന്നായിരുന്നു’ കുറിപ്പില്‍. മോഷണം വേറിട്ട രീതിയിലൂടെ നടത്തിയ ജോസ് നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും തലവേദനയായിരുന്നു. പിന്നീട് കള്ളനെ പിടിക്കാന്‍ പോലീസുകാര്‍ തുനിഞ്ഞിറങ്ങി. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാരുടെ കൈയ്യില്‍ ഇയാള്‍ പെട്ടത്. എന്തായാലും ഒരു പിടിക്കിട്ടാപ്പുള്ളിയെ പിടിച്ച ക്ഷീണത്തിലാണ് നാട്ടുകാരും പോലീസുകാരും.

Exit mobile version