സംസ്ഥാനത്തെ മൊറട്ടോറിയം കാലാവധി അവസാനിച്ചു; ബാങ്കുകള്‍ ജപ്തിനടപടികളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യത്തോട് റിസര്‍വ് ബാങ്ക് പ്രതികരിക്കാത്തതിനാല്‍ വിഷയത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

വാണിജ്യബാങ്കുകളില്‍ നിന്നും കര്‍ഷകരെടുത്ത വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി
ഇന്നലെ അവസാനിച്ചു. എന്നാല്‍ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റേയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേയും ആവശ്യത്തിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തില്‍ ഇന്നുമുതല്‍ ജപ്തി നടപടികളിലേക്ക് നീങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിയും.

എന്നാല്‍, ഈ നടപടികള്‍ ശരിയല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും വായ്പ പുന:ക്രമീകരിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരും എസ്എല്‍ബിസിയും റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്.

Exit mobile version