ആനക്കൊമ്പ് കൈവശം വെച്ച കേസ്: തീര്‍പ്പാക്കാന്‍ താമസമെന്തെന്ന് കോടതി

കൊച്ചി: മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ ഇടപെടലുമായി ഹൈക്കോടതി. 2012ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

2012 ജൂണില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോഴാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. എന്നാല്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ ലാലിനെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

Exit mobile version